കിരീടനേട്ടത്തിന് പിന്നാലെ ആത്മീയയാത്രയിൽ താരദമ്പതികൾ'; മഥുര സന്ദർശിച്ച് വിരാടും അനുഷ്‌കയും
മഥുര: എളിമയും പരസ്പരമുള്ള ബഹുമാനവുംകൊണ്ട് ആരാധകരുടെ ഹൃദയം കവർന്ന ദമ്പതികളാണ് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലിയും ബോളിവുഡ് നടി അനുഷ്‌ക ശർമ്മയും. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ (ആർസിബി) തുടർച്ചയായ രണ്ടാം ഐപിഎൽ കിരീടത്തിലേക്ക് നയിച്ച ചരിത്ര വിജയത്തിന് പിന്നാലെ, ഈ അപൂർവ്വ നേട്ടം ആത്മീയതയിലൂടെ ആഘോഷമാക്കുകയാണ് താര ദമ്പതികൾ.
വിജയത്തിന് തൊട്ടുപിന്നാലെ വിരാടും അനുഷ്‌കയും മഥുരവൃന്ദാവനിലെ ആത്മീയ കേന്ദ്രങ്ങളിൽ പ്രാർത്ഥിക്കാനായി എത്തി. പ്രമുഖ ആത്മീയ ഗുരുവായ പ്രേമാനന്ദ് ജി മഹാരാജിന്റെ അനുഗ്രഹം തേടിയാണ് ദമ്പതികൾ വൃന്ദാവനിലെത്തിയത്. വൻ സുരക്ഷാ സന്നാഹങ്ങളോ വാർത്താ പ്രാധാന്യമൊന്നും നൽകാതെ തികച്ചും സ്വകാര്യമായ സന്ദർശനമായിരുന്നു നടത്തിയത്. ഇരുവരും പ്രാർത്ഥനയ്‌ക്കെത്തുന്ന ചിത്രങ്ങളും ദൃശ്യങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
നെറ്റിയിൽ തിലകം ചാർത്തി, സിമ്പിൾ വേഷത്തിലാണ് ഇരുവരും ആശ്രമത്തിൽ എത്തിയത്. ആശ്രമത്തിന് ചുറ്റുമുള്ള പ്രകൃതിഭംഗി ആസ്വദിച്ചും മൃഗങ്ങളോട് ഇടപഴകിയും ശാന്തമായ അന്തരീക്ഷത്തിൽ അവർ സമയം ചിലവഴിച്ചു. വിരാടിന്റെ സഹോദരനും സഹോദര ഭാര്യയും ഇവർക്കൊപ്പമുണ്ടായിരുന്നു.
വെള്ള കുർത്തയും പൈജാമയും ധരിച്ച്, പിങ്ക് ദുപ്പട്ട കൊണ്ട് തലമറച്ചാണ് അനുഷ്‌ക എത്തിയത്. ബ്രൗൺ സ്വീറ്റ്ഷർട്ടും ബീജ് പാന്റ്സുമായിരുന്നു കൊഹ്‌ലിയുടെ വേഷം. മാസ്ക്ക് ധരിച്ച്, നഗ്നപാദരായി ആശ്രമത്തിന്റെ പരിസരത്ത് ഇരുവരും നടന്നു നീങ്ങുന്ന കാഴ്ച ആരാധകരും ഏറ്റെടുത്തു.
കരിയറിലെ നിർണായക ഘട്ടങ്ങളിലും വലിയ വിജയങ്ങൾക്ക് ശേഷവും കൊഹ്‌ലിയും അനുഷ്‌കയും ആത്മീയ കേന്ദ്രങ്ങൾ സന്ദർശിക്കുന്നത് പതിവാണ്. മുൻപും ഇവർ മഥുരയിലെ ബാബ നീം കരോലി ആശ്രമത്തിലും, പ്രേമാനന്ദ് മഹാരാജിന്റെ ആശ്രമത്തിലും സന്ദർശനം നടത്തിയിട്ടുണ്ട്.