യുറേനിയം വിട്ടുകളിക്കില്ല കടുപ്പിച്ച് ഇറാൻ ട്രംപിന്റെ നീക്കം തള്ളി
ടെഹ്റാൻ: യു.എസുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ നീളുന്നതിനിടെ, ഒരിഞ്ച് വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിൽ ഉറച്ച് ഇറാൻ. രാജ്യത്തെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം വിട്ടുനൽകിക്കൊണ്ട് ഒരു കരാറും വേണ്ടെന്നാണ് ഇറാൻ പരമോന്നത നേതാവ് മൊജ്തബാ ഖമനേയിയുടെ നിലപാട്. യുറേനിയം ശേഖരം രാജ്യത്തുനിന്ന് മാറ്റാൻ അനുവദിക്കില്ലെന്ന് സമാധാന ചർച്ചകളിൽ പങ്കെടുക്കുന്ന ഇറാൻ സംഘത്തിന് മൊജ്തബാ നിർദ്ദേശം നൽകി. ഇതോടെ സമാധാന ചർച്ച കൂടുതൽ സങ്കീർണമാകുമെന്ന് ഉറപ്പായി.
ഇറാൻ ആണവായുധം നിർമ്മിക്കുന്നത് തടയാൻ യുറേനിയം യു.എസിന് നൽകണമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിക്കുന്നതിനിടെയാണിത്. യുദ്ധം അവസാനിപ്പിക്കുന്നതിന് മുമ്പേ ആയുധ ഗ്രേഡിലുള്ള യുറേനിയം പൂർണമായും ഇറാനിൽ നിന്ന് നീക്കണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ആവശ്യപ്പെടുന്നു.
അതേസമയം, യു.എസിന്റെ പുതിയ സമാധാന നിർദ്ദേശം ഇറാൻ പരിശോധിച്ചുവരികയാണ്. ഇറാനെ അനുനയിപ്പിക്കുന്നതിനായി പാക് സേനാ മേധാവി അസിം മുനീർ ഇന്നലെ ടെഹ്റാനിലെത്തി. പാക് ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്‌വിയും കഴിഞ്ഞ ദിവസം ഇറാനിലെത്തിയിരുന്നു.
# നാവികരെ വിട്ടയച്ചു
യു.എസ് സൈന്യം പിടിച്ചെടുത്ത ഇറാനിയൻ കപ്പലിലെ 20 നാവികർ രാജ്യത്ത് തിരിച്ചെത്തി. സിംഗപ്പൂരിന്റെയും പാകിസ്ഥാന്റെയും മദ്ധ്യസ്ഥ ചർച്ചകളെ തുടർന്നാണ് നടപടി. നാവിക ഉപരോധം അവഗണിച്ച് ഇറാനിലേക്ക് നീങ്ങാൻ ശ്രമിച്ച ടൗസ്‌ക എന്ന കപ്പലിലെ ജീവനക്കാരാണിവർ.
# ഊർജ്ജ പ്രതിസന്ധി നീളും
ഇറാൻ യുദ്ധം സൃഷ്ടിച്ച ഊർജ്ജ പ്രതിസന്ധി നീളുമെന്ന് യു.എ.ഇ എണ്ണ കമ്പനിയായ അഡ്നോക്. സമാധാന ഉടമ്പടിയിൽ ഉടൻ യു.എസും ഇറാനും ഒപ്പിട്ടാൽ പോലും ഹോർമുസിലൂടെയുള്ള എണ്ണ കയറ്റുമതി പഴയപടിയാകാൻ 2027 വരെ കാത്തിരിക്കേണ്ടി വരുമെന്നും അറിയിച്ചു.
# സമാധാന ഉടമ്പടിക്കും പൂർണ യുദ്ധത്തിലേക്കുള്ള മടങ്ങിപ്പോകലിനും ഇടയിലുള്ള അതിർത്തിയിലാണ് നിലവിൽ ചർച്ചകൾ.
- ഇറാൻ