മാന്നാനം കുമാരപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: വിഗ്രഹപ്രതിഷ്ഠ 21ന്, ദിവ്യജ്യോതിസ് പ്രയാണം ഇന്ന്

Sunday 14 January 2024 12:54 AM IST

മാന്നാനം: മാന്നാനം കുമാരപുരം ദേവസ്വം ശ്രീബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠയും ക്ഷേത്ര സമർപ്പണവും 21ന് നടക്കും. തൈപ്പൂയ മഹോത്സവം 22 മുതൽ 26 വരെ നടക്കുമെന്ന് എസ്.എൻ.ഡി.പി യോഗം 39 നമ്പർ മാന്നാനം ശാഖാ പ്രസിഡന്റ് സജീവ് കുമാർ.കെ, സെക്രട്ടറി എൻ.കെ മോഹൻദാസ്, ദേവസ്വം മാനേജർ ബ്രിജീഷ് നാരായണൻ എന്നിവർ അറിയിച്ചു.

കുമാരപുരം ശ്രീബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഭദ്രദീപ പ്രതിഷ്ഠയ്ക്കായി ക്ഷേത്ര ഭരണസമിതി അംഗങ്ങളും ഭക്തരും പഴനിമല ക്ഷേത്രത്തിൽ ദർശനം നടത്തി ശ്രീകോവിനുള്ളിൽ നിന്നും ഏറ്റുവാങ്ങിയ ദീപം ഇന്ന് 3 ന് അലങ്കരിച്ച വാഹനങ്ങളുടെ അകമ്പടിയോടെ ഓണംതുരുത്ത്, നീണ്ടൂർ, കൈപ്പുഴ, വില്ലൂന്നി, കോലേട്ടമ്പലം, ആർപ്പൂക്കര സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലൂടെ സഞ്ചരിച്ച് വൈകിട്ട് 6 ന് മാന്നാനം ഗുരുദേവ ക്ഷേത്രത്തിൽ എത്തിചേരുകയും. തുടർന്ന് താലപ്പൊലികളുടെ അകമ്പടിയിൽ താന്ത്രിക ആചാര്യന്മാരും ദേവസ്വം പ്രസിഡന്റും ചേർന്ന് ദീപം ഏറ്റുവാങ്ങി യാഗശാലയിൽ ഭദ്രദീപ പ്രതിഷ്ഠ നടത്തും.

15 മുതൽ 18 വരെ വിവിധ ചടങ്ങുകൾ യാഗശാലയിൽ നടക്കും.

19ന് ഉച്ചയ്ക്ക് 12.08നും.12 30 നും മദ്ധ്യേ താഴികക്കുട പ്രതിഷ്ഠ, 12.34 നും 12.55 നും മദ്ധ്യേ പീഠ പ്രതിഷ്ഠയും നടക്കും. തുടർന്ന് കാലശാഭിഷേകം, സഹസ്ര കാലസ മണ്ഡപ സംസ്‌ക്കാരം.

20ന് സ്‌കന്ദപുരാണം നടക്കും.

21ന് രാവിലെ 10. 30 നും 11.30 നും മധ്യേ കോത്തല കെ.വി വിശ്വനാഥൻ തന്ത്രി, ചേർത്തല സത്യരാജൻ തന്ത്രി, വടയാർ സുമോദ് തന്ത്രി, മേൽശാന്തി ഇടുക്കി വിഷ്ണുശാന്തി, സുനിൽ തന്ത്രി, ആർപ്പുക്കര സനീഷ് ശാന്തി എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ മാന്നാനം വിളിപ്പുറത്തപ്പൻ സുബ്രഹ്മണ്യസ്വാമിയുടെ വിഗ്രഹ പ്രതിഷ്ഠ നടക്കും. തുടർന്ന് ജീവകലശാഭിഷേകം, ബ്രഹ്മ കലഭിഷേകം, പരികലശാഭിഷേകം, സഹസ്രകശാഭിഷേകം. തുടർന്ന് മഹാപ്രസാദഊട്ട്.

ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന ക്ഷേത്ര സമർപ്പണ സമ്മേളനം ഉദ്ഘാടനവും ക്ഷേത്ര സമർപ്പണവും മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും. കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി ആർ.രാജീവ്, ശാഖാ പ്രസിഡന്റ് സജീവ് കുമാർ കെ, സുമോദ് തന്ത്രി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ സോണി, ഹരിപ്രകാശ്, ദിലീപ് കുമാർ, ലിനീഷ് ടി ആക്കളം, ഇന്ദിര രാജപ്പൻ, എൻ.കെ മോഹൻദാസ് എന്നിവർ പ്രസംഗിക്കും.

26ന് രാവിലെ 11ന് കാവടി ഘോഷയാത്രകൾ ഗുരുദേവ ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് ഘോഷയാത്രകൾ സംയുക്തമായി കുമാരപുരം ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് കാവടി അഭിഷേകം, 12ന് മഹാപ്രസാദഊട്ട്.