ദുർമന്ത്രവാദം നടത്തുന്നതിൽ പ്രകോപിതനായി ക്ഷേത്രത്തിന് തീയിട്ട് യുവാവ്; വിഗ്രഹങ്ങൾ തകർത്ത നിലയിൽ

Monday 08 July 2024 10:59 AM IST

ശ്രീനഗർ: ദുർമന്ത്രവാദം നടത്തുന്നതിൽ പ്രകോപിതനായി ക്ഷേത്രത്തിന് തീയിട്ട് യുവാവ്. ജമ്മുകാശ്‌മീരിൽ ശനിയാഴ്‌ചയാണ് സംഭവം നടന്നത്. അക്രമം നടത്തി മണിക്കൂറുകൾക്കകം യുവാവ് അറസ്റ്റിലായി. സമുദായത്തിലെ ചിലർ ക്ഷേത്രത്തിനുള്ളിൽ ദുർമന്ത്രവാദം നടത്തുന്നതിൽ അസ്വസ്ഥനായിരുന്നുവെന്നും ഇക്കാരണത്താലാണ് ക്ഷേത്രം ആക്രമിക്കുകയും തീയിടുകയും ചെയ്തതെന്നും പ്രതിയായ അർജുൻ ശർമ്മ മജിസ്‌ട്രേറ്റിന് മുന്നിൽ കുറ്റസമ്മതം നടത്തി.

ജമ്മുവിൽ ഒരാഴ്‌ചയ്ക്കിടെ ഒരു ആരാധനാലയത്തിൽ നടക്കുന്ന രണ്ടാമത്തെ അക്രമമാണിത്. കഴിഞ്ഞ ജൂൺ 30ന് റീസി ജില്ലയിലെ ഒരു ആരാധനാലത്തിൽ നടന്ന ആക്രമണത്തിൽ 43 പേരെ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ശനിയാഴ്‌ച രാത്രി നരൈൻ ഖോ എന്ന സ്ഥലത്തെ ക്ഷേത്രത്തിലാണ് ആക്രമണം നടന്നത്. വിഗ്രഹങ്ങൾ തകർക്കുകയും പരവതാനികളും മറ്റും തീയിടുകയും ചെയ്തതായി പൊലീസിന് പരാതി ലഭിക്കുകയായിരുന്നു. പിന്നാലെ പൊലീസ് സംഘവും ഫോറൻസിക് വിദഗ്ദ്ധരും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും പൊലീസ് നായ്ക്കളും സ്ഥലത്തെത്തി. തുടർന്ന് സിസിടിവി അടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അർജുൻ ശർമ്മ പിടിയിലാവുന്നത്.

പ്രതിയെ കുറഞ്ഞ സമയത്തിനുള്ളിൽ പിടികൂടിയത് വലിയ പ്രതിഷേധവും പൊട്ടിത്തെറിയും ഒഴിവാക്കിയെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം നടത്താൻ പൊലീസിനെ അനുവദിച്ചുകൊണ്ട് ജനങ്ങൾ ശാന്തത പാലിച്ചുവെന്നും എസ് പി ബ്രിജേഷ് ശർമ്മ വ്യക്തമാക്കി. ക്ഷേത്രത്തിനുള്ളിലെ ദുർമന്ത്രവാദം നടത്തുന്നതിൽ പ്രതി അസ്വസ്ഥനായിരുന്നു. മാത്രമല്ല, ഗ്രാമത്തലവനുമായും പ്രതിക്ക് ശത്രുതയുണ്ടായിരുന്നതായും എസ് പി കൂട്ടിച്ചേർത്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.