പത്തനംതിട്ട: എക്‌സൈസ് ഉദ്യോഗസ്ഥർ മർദ്ദിച്ചതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തതായി പരാതി. പത്തനംതിട്ട പഴകുളം സ്വദേശിയായ വിഷ്ണുവാണ് (27) കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചത്. വ്യാഴാഴ്ച രാവിലെ കഞ്ചാവ് കേസിൽ വീട്ടിൽ പരിശോധനയ്ക്കെത്തിയ പറക്കോട് എക്‌സൈസ് സംഘം യുവാവിനെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് മർദ്ദിച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്.
കഞ്ചാവ് കേസിൽ താൻ ഉൾപ്പെട്ടിട്ടില്ലെന്നും ആത്മഹത്യ ചെയ്യുമെന്നും വിഷ്ണു മുൻപ് പറഞ്ഞിരുന്നു. പൊലീസിന്റെ ഭാഗത്ത് നിന്നും എക്‌സൈസിന്റെ ഭാഗത്തുനിന്നും മോശം അനുഭവം ഉണ്ടായിരുന്നതായി യുവാവ് പറഞ്ഞിരുന്നതായും അയൽവാസി പറഞ്ഞു. മകനെ ഉദ്യോഗസ്ഥർ ക്രൂരമായി ഉപദ്രവിച്ചെന്ന് മാതാവും മാദ്ധ്യമങ്ങളോട് പറഞ്ഞു.'മുറിയിൽ കിടന്നുറങ്ങുകയായിരുന്ന വിഷ്ണുവിനെ പിടിച്ച് എഴുന്നേൽപ്പിച്ച് അടിവസ്ത്രത്തിൽ നിർത്തിയാണ് മർദ്ദിച്ചത്. എന്തിനാണ് അടിക്കുന്നതെന്ന് എക്‌സൈസുകാരോട് അവൻ ചോദിച്ചു. നാണക്കേട് കൊണ്ട് ഇനി ജീവിക്കാൻ പറ്റില്ലെന്നും തൂങ്ങിമരിക്കാൻ പോകുകയാണെന്നും വിഷ്ണു പറഞ്ഞു'- യുവാവിന്റെ ബന്ധു പറഞ്ഞു.
അതേസമയം, സംഭവത്തിൽ എക്സൈസ് സിഐയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. യുവാവിനെ കസ്റ്റഡിയിൽ എടുക്കുകയോ വീടിനുള്ളിൽ പ്രവേശിക്കുകയോ ചെയ്തിട്ടില്ലെന്നാണ് എക്സൈസ് അധികൃതർ പറയുന്നത്. വിഷ്ണുവിന്റെ അയൽവാസിയുടെ കൈയിൽ നിന്നും കഞ്ചാവ് കണ്ടെടുത്തിരുന്നു. അതിന്റെ ഭാഗമായി കാര്യങ്ങൾ ചോദിക്കാനാണ് യുവാവിന്റെ വീട്ടിൽ പോയതെന്നും മർദ്ദിച്ചിട്ടില്ലെന്നും എക്‌സൈസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |