തലശേരി: മണൽക്കടത്ത് പൊലീസിൽ അറിയിച്ചെന്ന് ആരോപിച്ച് കടയിൽക്കയറി വൃദ്ധനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വിവിധ വകുപ്പുകളിലായി അഞ്ചരവർഷം തടവും 78,000 രൂപ പിഴയും കോടതി വിധിച്ചു. ഒന്നാം പ്രതിയായ പാവന്നൂർമെട്ടയിലെ കണിയാൻ കുന്നുമ്മൽ ഹൗസിൽ കെ. ആഷിഖിനെ (40) ആണ് തലശേരി ജില്ലാ അഡീഷണൽ കോടതി (നാല്) ജഡ്ജി ജെ. വിമൽ ശിക്ഷിച്ചത്. പാവന്നൂർ മൂടൻകുന്നിലെ അംഗൻവാടിക്ക് സമീപം കടയിൽ ഇരിക്കുകയായിരുന്ന പാവന്നൂർമെട്ട സബീന മൻസിൽ എൻ.പി അബൂബക്കറിനെ (62) ആണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. കേസിൽ നാല് പ്രതികളെ കോടതി വെറുതെവിട്ടു. 2016 ഫെബ്രുവരി 24ന് രാത്രി എട്ടോടെയാണ് സംഭവം. പുഴമണൽ കടത്തുന്നതിനിടെ പൊലീസ് പിടികൂടാൻ ഇടയായത് അബൂബക്കർ വിവരം നൽകിയതാണെന്ന തെറ്റിധാരണയെ തുടർന്നാണ് പ്രതികൾ കടയിൽ കയറി കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. തടയാൻ എത്തിയവരെയും പ്രതികൾ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. അന്യായക്കാരനും ദൃക്സാക്ഷികളും കൂറുമാറിയ കേസിലാണ് ഇരയ്ക്ക് നീതി ലഭിച്ചതെന്ന പ്രത്യേകതയുണ്ട്. വളപട്ടണം ഇൻസ്‌പെക്ടറായിരുന്ന ടി.പി ശ്രീജിത്ത് അന്വേഷണം നടത്തി മുൻ എ.സി.പി ടി.കെ രത്നകുമാർ ആണ് കോടതിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എ. രേഷ്മ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |