കളംനിറഞ്ഞ് വിദേശജോലി തട്ടിപ്പുകാർ: നഷ്‌ടമാകുന്നത് ലക്ഷങ്ങൾ

Thursday 07 May 2026 2:08 AM IST

മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

കൊച്ചി: വ്യാജ വിദേശ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്കെതിരെ നടപടി കർശനമാക്കിയിട്ടും കൊച്ചിയിൽ തൊഴിൽതട്ടിപ്പ് വർദ്ധിക്കുന്നു. കൊച്ചി സിറ്റിയിൽ രണ്ടും എറണാകുളം റൂറൽ പൊലീസിൽ ഒരു കേസും രജിസ്റ്റർ ചെയ്തു. യു.കെയിൽ പഠനത്തോടൊപ്പം ജോലിവാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്നാണ് പരാതി. പള്ളുരുത്തി പൊലീസിന്റെ കേസിൽ ഉദ്യോഗാർത്ഥിക്ക് 10 ലക്ഷം രൂപ നഷ്ടമായി. ആദ്യം നാലും പിന്നീട് ആറും ലക്ഷം രൂപ വീതം കൈമാറി. സ്ഥാപനം നൽകിയ സ്‌പോൺസർഷിപ്പ് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് വിസ നടപടികൾക്കിടെയാണ് വ്യക്തമായത്. യുവാവിന്റെ പിതാവ് കോടതിയെ സമീപിച്ചതിനെത്തുടർന്ന് മലപ്പുറം, കൊല്ലം സ്വദേശികളായ സ്ഥാപന ഉടമകൾക്കെതിരെ കേസെടുത്തു. സമാനരീതിയിലാണ് മറ്റ് രണ്ട് കേസുകളിലെയും തട്ടിപ്പ്.

കൊവിഡ് കാലത്തിന് ശേഷം മതിയായ ലൈസൻസോ രേഖകളോ ഇല്ലാതെ കൂൺപോലെ മുളച്ചുപൊങ്ങിയ ഏജൻസികളാണ് തട്ടിപ്പിന് പിന്നിൽ. വിദേശ രാജ്യങ്ങളിൽ ആരോഗ്യരംഗത്ത് ജോലിസാദ്ധ്യത വർദ്ധിച്ചതിന്റെ മറവിൽ സാമൂഹിക മാദ്ധ്യമങ്ങളിലൂടെയാണ് ഇരകളെ കണ്ടെത്തുന്നത്. യു.കെ, കാനഡ, ഓസ്‌ട്രേലിയ, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്താണ് പ്രധാനമായും തട്ടിപ്പ് നടത്തുന്നത്.

പഠനവിസക്കായി സമീപിക്കുന്നവർക്ക് ജോലി വാഗ്ദാനം നൽകുന്നതാണ് ഏജൻസികളുടെ രീതി. രണ്ട് മുതൽ എട്ട് ലക്ഷം രൂപ വരെ ചെലവ് വരുമെന്ന് വിശ്വസിപ്പിച്ച് കരാറെഴുതി അഡ്വാൻസ് തുക കൈക്കലാക്കും. വിവിധ ഭാഷകളിലുള്ള വ്യാജ സർട്ടിഫിക്കറ്റുകൾ നൽകി ഉദ്യോഗാർത്ഥികളെ കബളിപ്പിക്കും. ആറുലക്ഷം രൂപ വരെ നൽകിയിട്ടും വിസയോ പണമോ തിരികെ ലഭിക്കാത്ത നിരവധി പേർ പരാതിയുമായി എത്തുന്നുണ്ട്.

ലൈസൻസ് പ്രദർശിപ്പിക്കണം

. ഓഫീസിൽ ലൈസൻസ് പ്രദർശിപ്പിക്കണം . ബ്രാഞ്ച് ഓഫീസാണെങ്കിൽ ഇക്കാര്യം വ്യക്തമാക്കണം . ആവശ്യപ്പെട്ടാൽ ലൈസൻസും രേഖകളും കാണിക്കണം