ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം: ഗൃഹനാഥന് 31 വർഷം കഠിനതടവ്
കൊല്ലം: ഭാര്യയെയും 14 വയസുള്ള മൂത്ത മകളെയും ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 31 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും. മയ്യനാട് വടക്കുംകര പടിഞ്ഞാറ്റ് ചേരിയിൽ പ്രശോഭ ഭവനത്തിൽ ജയനെയാണ് (40) കൊല്ലം ഫസ്റ്റ് അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി പി.എൻ.വിനോദ് ശിക്ഷിച്ചത്.
പ്രേമിച്ച് വിവാഹം കഴിച്ച ജയനും ഭാര്യയും മൂന്ന് പെൺമക്കളോടൊപ്പം ഭാര്യാമാതാവിന്റെ പേരിലുള്ള വീട്ടിൽ താമസിക്കുകയായിരുന്നു. പ്രതി ഭാര്യയെ സ്ഥിരമായി ഉപദ്രവിച്ചിരുന്നു. ജോലിക്കും പോയിരുന്നില്ല. മറ്റൊരു സ്ത്രീയുമായി ബന്ധം സ്ഥാപിച്ച് അവരുമായി കുറെക്കാലം താമസിച്ചു. പിന്നീട് മടങ്ങിവന്ന് ഭാര്യയുമായി രമ്യതയിലായി. ഇതിനിടയിൽ വീണ്ടും ഉപദ്രവം തുടങ്ങി.
2020 ഡിസംബർ 1ന് ഭാര്യ ജോലി ചെയ്യുന്ന കൂട്ടിക്കടയിലെ ലോട്ടറിക്കടയിൽ ചെന്ന് പിടിച്ചിറക്കാൻ ശ്രമിച്ചു. ജോലിക്ക് പോയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. വൈകിട്ട് 5ന് വീട്ടിലെത്തിയ ഭാര്യയ്ക്ക് നേരെ ആസിഡ് ഒഴിക്കാൻ ശ്രമിച്ചു. നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ പ്രതി രക്ഷപ്പെട്ടു. രാത്രി 7.30ന് ഭാര്യ അയൽവാസികളുമായി വീട്ടുമുറ്റത്ത് സംസാരിച്ചുകൊണ്ടിരുന്നപ്പോൾ അയൽവീടിന്റെ മതിലിന്റെ മറവിൽ നിന്ന് പ്രതി ഭാര്യയുടെയും മകളുടെയും തലവഴി കുപ്പിയിൽ കൊണ്ടുവന്ന ആസിഡ് ഒഴിക്കുകയായിരുന്നു.
ദേഹമാസകലം പൊള്ളലേറ്റ ഇരുവരെയും അയൽക്കാർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. സ്ഥിതി ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവശേഷം ജാമ്യമെടുത്ത പ്രതി ഒളിവിൽ പോയി. 2015 ആഗസ്റ്റ് 5ന് പൊലീസ് പിടികൂടി ജാമ്യം നൽകാതെ വിചാരണ നടത്തുകയായിരുന്നു. പ്രതിക്ക് ഫോമിക് ആസിഡ് നൽകിയ രണ്ടാം പ്രതി സുരേഷ് വിചാരണ കാലയളവിൽ മരണപ്പെട്ടു.
സാക്ഷി പറയാതിരിക്കാൻ
സ്കൂട്ടർ കത്തിച്ചു
പരിക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ സഹായിച്ച അയൽക്കാരൻ കോടതിയിൽ സാക്ഷി പറയാതിരിക്കാൻ പ്രതി ഭീഷണിപ്പെടുത്തുകയും സ്കൂട്ടർ കത്തിക്കുകയും ചെയ്തിരുന്നു. ഈ കേസിന്റെ വിചാരണ അഡിഷണൽ നാലാം സെഷൻസ് കോടതിയിൽ നടന്നുവരികയാണ്. ഭാര്യയ്ക്കും മകൾക്കും നഷ്ടപരിഹാരം നൽകി പുനരധിവസിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ഇരവിപുരം എസ്.ഐയായിരുന്ന എ.പി.അനീഷ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ കെ.വിനോദാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യുഷന് വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർമാരായ സിസിൻ.ജി മുണ്ടയ്ക്കൽ, സോജ തുളസീധരൻ, അഡ്വ. ഗോകുൽ.പി.രാജ് എന്നിവർ ഹാജരായി.