ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
തൃശൂർ: കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ വ്യാജ വിജ്ഞാപനവും രേഖകളുമുണ്ടാക്കി ഗുരുവായൂർ ദേവസ്വം ബോർഡിൽ ക്ലർക്ക് ജോലി വാഗ്ദാനം ചെയ്ത് 5,34,000 രൂപ തട്ടിയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി പി.എസ്.ശശികുമാർ തള്ളി. തിരുവനന്തപുരം മലയിൻകീഴ് വിവേകാനന്ദ നഗർ അനിഴം വീട്ടിൽ ഗീതാറാണി എന്ന ഗീതാ രാജാഗോപാൽ (67), തൃശൂർ ചോറ്റുപാറ മലവായ് ദേശം കാരത്രക്കാരൻ ജോയ് അന്റണി (54) എന്നിവരുടെ അപേക്ഷകളാണ് തള്ളിയത്.
പാണഞ്ചേരി സ്വദേശിയുടെ മക്കൾക്ക് ദേവസ്വം ബോർഡിൽ എൽ.ഡി ക്ലർക്കായി ജോലി നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഗൂഗിൾ പേ വഴിയും നേരിട്ടും 5,34,000 രൂപയും മൂന്ന് ബ്ലാങ്ക് ചെക്കുകളും പരാതിക്കാരിൽനിന്ന് പ്രതികൾ കൈക്കലാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെ മറ്റൊരു കേസിൽ വനിതാ ജയിലിൽ കഴിയുന്നതിനിടെയാണ് ഗീതാറാണി ജാമ്യാപേക്ഷ നൽകിയത്.
കേസിലെ നാലാം പ്രതിയായ ജോയ് ഒളിവിലിരിക്കെ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുകയായിരുന്നു. ഇയാൾക്കെതിരെ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലും പരാതിയുണ്ട്. കേസിൽ ജോയ് അടക്കം മൂന്ന് പ്രതികൾ ഒളിവിലാണ്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി.അജയ് കുമാർ ഹാജരായി.