ആക്രി പെറുക്കാനെന്ന വ്യാജേനയെത്തി കവർച്ച: തമിഴ് സഹോദരങ്ങൾ പിടിയിൽ
തൃശൂർ: പടിഞ്ഞാറെക്കോട്ടയിൽ വീട് കുത്തിത്തുറന്ന് ആറു ലക്ഷം രൂപയുടെ സ്വർണം, വെള്ളി ആഭരണങ്ങൾ കവർന്ന കേസിൽ തമിഴ്നാട് തിരുനെൽവേലി സ്വദേശികളായ സഹോദരങ്ങൾ പിടിയിൽ. സൗത്ത് പനവടാലി സ്വദേശികളായ തങ്കമുത്തു (45), അയ്യപ്പൻ (43) എന്നിവരെയാണ് തൃശൂർ വെസ്റ്റ് പൊലീസും സിറ്റി സാഗോക് ടീമും ചേർന്ന് അറസ്റ്റ് ചെയ്തത്. മേയ് ആറിന് പരാതിക്കാരി പുറത്തുപോയ സമയത്തായിരുന്നു കവർച്ച. വൈകീട്ട് തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻവാതിൽ പൊളിച്ച് ആറു പവൻ സ്വർണവും വെള്ളിയും കവർന്ന വിവരം അറിഞ്ഞത്. സിറ്റി പൊലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖിന്റെ നിർദ്ദേശപ്രകാരം സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. പകൽ സമയങ്ങളിൽ ആക്രി പെറുക്കാനെന്ന വ്യാജേന വീടുകളിൽ കയറിയിറങ്ങി, ആളില്ലെന്ന് ഉറപ്പുവരുത്തി മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. കേരളത്തിലുടനീളം അമ്പതിലധികം കവർച്ചാക്കേസുകളിൽ പ്രതികളായ ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എ.സി.പിമാരായ സേതു, ശശിധരൻ, വെസ്റ്റ് സ്റ്റേഷൻ ഇൻസ്പെക്ടർ അബ്ദുൽ റഹ്മാൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കാപ്ഷൻ.................തങ്കമുത്തു, അയ്യപ്പൻ.