
താനൂർ: ഒട്ടുപുറം തൂവൽത്തീരം ബീച്ചിലെ ദുരന്തത്തിനിടയാക്കിയ അറ്റ്‌ലാന്റിക്ക ബോട്ടിനെ കുറിച്ച് പരാതി പറഞ്ഞയാളെ മന്ത്രി അബ്ദുറഹിമാൻ ശകാരിച്ചതായി ആരോപണം. താനൂരിലെ മത്സ്യത്തൊഴിലാളിയും ഉല്ലാസ ബോട്ട് നടത്തിപ്പുകാരനുമായ മാമുജിന്റെ പുരയ്‌ക്കൽ മുഹാജിദാണ് രംഗത്തെത്തിയത്. താനൂരിൽ ഫ്‌ളോട്ടിംഗ് ബ്രിഡ്‌ജ് ഉദ്ഘാടനം ചെയ്യാൻ മന്ത്രി പി.എ.മുഹമ്മദ് റിയാസും മന്ത്രി വി.അബ്ദുറഹിമാനും എത്തിയപ്പോഴാണ് 'അറ്റ്ലാന്റിക്' ബോട്ടിനെക്കുറിച്ച് പരാതിപ്പെട്ടത്.
'നെഞ്ചിൽ തട്ടി അന്നു മന്ത്രിമാരോട് പറഞ്ഞു.. 'അറ്റ്‌ലാന്റിക്ക' ബോട്ട് അനധികൃതമാണെന്ന്.. പക്ഷേ, മന്ത്രി വി.അബ്ദുറഹിമാൻ തട്ടിക്കയറി.. മന്ത്രി മുഹമ്മദ് റിയാസ് ഒഴിഞ്ഞുമാറി..'– മുഹാജിദ് പറഞ്ഞതായി ഒരു പ്രമുഖ മാദ്ധ്യമം റിപ്പോർട്ട് ചെയ‌്തു.
ബോട്ടിന് രജിസ്‌ട്രേഷനില്ലെന്നും ലൈസൻസില്ലാത്ത സ്രാങ്കാണ് ഓടിക്കുന്നതെന്നും പറഞ്ഞപ്പോൾ മന്ത്രി അബ്ദുറഹിമാൻ തട്ടിക്കയറിയെന്നാണ് മുഹാജിദ് പറയുന്നത്. 'ബോട്ടിന് രജിസ്‌ട്രേഷനില്ലായെന്ന് താനാണോ തീരുമാനിക്കുന്നതെന്ന്' ചോദിച്ചാണത്രെ മന്ത്രി തട്ടിക്കയറിയത്. മന്ത്രി പി.എ.മുഹമ്മദ് റിയാസിനോട് പരാതി പറഞ്ഞപ്പോൾ പിഎയ്ക്ക് പരാതി നൽകാൻ പറയുകയും പിഎ പരാതി എഴുതിയെടുക്കുകയും ചെയതു. പക്ഷേ, തുടർ നടപടികളൊന്നുമുണ്ടായില്ല. കഴിഞ്ഞ 23ന് ആണ് താനൂരിൽ ഫ്‌ളോട്ടിംഗ് ബ്രിഡ്‌ജ് ഉദ്ഘാടനം നടന്നത്.
വിനോദയാത്രാ ബോട്ട് തലകീഴായി മറിഞ്ഞ് മരിച്ച 15 കുട്ടികളടക്കം 22 പേർക്ക് നാട് ഹൃദയ വേദനയോടെ വിട നൽകി. അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാരും മരിച്ചവരിലുണ്ട്. ഓരോ മരണവീട്ടിലും വൻജനാവലിയാണ് തടിച്ചുകൂടിയത്.
പുത്തൻ കടപ്പുറം സെയ്തലവിയുടെ ഭാര്യ സീനത്ത് (43), മക്കളായ ഹസ്‌ന (18), ഷംന (16), ഷഫ്‌ന (13), സഫ്‌ല ഷെറിൻ( 10 മാസം), സഹോദരൻ സിറാജിന്റെ ഭാര്യ റസീന ( 27), മക്കളായ ഷഹ്‌റ ( 8), റുഷ്ദ (7), നൈറ (8), ഇവരുടെ ബന്ധു ആവിൽ ബീച്ചിൽ കുന്നുമ്മൽ വീട്ടിൽ ജാബിറിന്റെ ഭാര്യ ജൽസിയ ( 42), മകൻ ജരീർ (12), ചെട്ടിപ്പടി വെട്ടികുത്തി സൈനുൽ ആബിദിന്റെ ഭാര്യ ആയിഷാബീവി (38), മക്കളായ ആദില ഷെറി (15), അദ്നാൻ (10), ഹർഷാൻ (3), പെരിന്തൽമണ്ണ പട്ടിക്കാട് ശാന്തപുരത്തെ കോക്കാട് അബ്ദുൽ നവാസിന്റെ മകൻ അൻഷിദ് (12), നവാസിന്റെ സഹോദരൻ വാസിമിന്റെ മകൻ അഫ്‌ലഹ് (7) താനൂർ ഓലപ്പീടികകാട്ടിൽ പീടിയേക്കൽ സിദ്ദിഖ്(41), മക്കളായ ഫാത്തിമ മിൻഹ(12), ഫൈസാൻ(3), മുണ്ടുപറമ്പ് മച്ചിങ്ങൽ നിഹാസിന്റെ മകൾ ഹാദി ഫാത്തിമ (7), താനൂർ സ്റ്റേഷനിലെ പൊലീസുകാരൻ പരപ്പനങ്ങാടി ചിറമംഗലം സബറുദ്ദീൻ (38) എന്നിവരാണ് മരിച്ചത്.
അപകടമുണ്ടാക്കിയ ബോട്ടിലെ യാത്രക്കാരുടെ എണ്ണം വ്യക്തമല്ല. നാൽപ്പതോളം പേർക്ക് ടിക്കറ്റ് നൽകിയിരുന്നു. അഞ്ചുപേർ കയറിയില്ല. കുട്ടികൾക്ക് ടിക്കറ്റ് നൽകിയിട്ടില്ല. 37 പേർ ബോട്ടിലുണ്ടായിരുന്നതായാണ് കണക്കാക്കുന്നതെന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. ഇന്നും നാളെയും തെരച്ചിൽ തുടരാണ് തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |