ഇനി മുന്നിലുള്ളത് മന്ത്രിമാരെ നിശ്ചയിക്കല്‍; രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ എന്ത് പദവി നല്‍കും?

Thursday 14 May 2026 7:19 PM IST

തിരുവനന്തപുരം: ഒടുവില്‍ കേരളത്തിന് മുഖ്യമന്ത്രിയായി, തിരഞ്ഞെടുപ്പ് ഫലം വന്ന് പത്താം നാള്‍ കേരളത്തെ നയിക്കാന്‍ വി.ഡി എന്ന പ്രഖ്യാപനം വന്നു. തര്‍ക്കങ്ങള്‍ക്കും മാരത്തോണ്‍ ചര്‍ച്ചകള്‍ക്കും ഒടുവിലാണ് വി.ഡി സതീശന്‍ എന്ന പേരിലേക്ക് ഹൈക്കമാന്‍ഡ് എത്തിയത്. ഇനി പാര്‍ട്ടിക്ക് മുന്നിലുള്ളത് മന്ത്രിസഭാ രൂപീകരണമാണ്. അതുപോലെ തന്നെ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് പിണങ്ങി നില്‍ക്കുന്ന രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കുകയെന്നത്.

മന്ത്രിസഭ രൂപീകരിക്കുമ്പോള്‍ അതില്‍ സാമുദായിക സമവാക്യങ്ങള്‍ പരിഗണിക്കേണ്ടി വരും. യുവാക്കള്‍ക്കും വനിതകള്‍ക്കും പരിഗണന എന്നതിനൊപ്പം പരിചയസമ്പന്നരായ നേതാക്കളേയും ഉള്‍പ്പെടുത്തേണ്ടി വരും. ഈ സാഹചര്യങ്ങള്‍ വളരെ കരുതലോടെ കൈകാര്യം ചെയ്യണമെന്നതാണ് വെല്ലുവിളി. മുഖ്യമന്ത്രി പ്രഖ്യാപനത്തിലുണ്ടായ കാലതാമസം, തര്‍ക്കങ്ങള്‍ എന്നിവ ഒഴിവാക്കണം. തിങ്കളാഴ്ച പൂര്‍ണ മന്ത്രിസഭയാകും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയെന്നാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സൂചന.

അച്ചടക്കത്തോടെ പെരുമാറിയിട്ടും മുതിര്‍ന്ന നേതാവായിട്ടും തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ ചെന്നിത്തലയ്ക്ക് കടുത്ത അതൃപ്തിയുണ്ട്. ഇക്കാര്യം അദ്ദേഹം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാന കാലത്താണ് കെപിസിസി അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് ആഭ്യന്തര വകുപ്പിന്റെ ചുമതല ചെന്നിത്തല ഏറ്റെടുത്തത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്ത സാഹചര്യത്തില്‍ മന്ത്രിസഭയിലേക്ക് ഇല്ലെന്ന നിലപാടാണ് ചെന്നിത്തലയ്ക്ക്.

സ്പീക്കര്‍ സ്ഥാനം നല്‍കുന്നതിനായി പരിഗണിച്ചേക്കാമെങ്കിലും അത് ഏറ്റെടുക്കാന്‍ ചെന്നിത്തല തയ്യാറാകില്ലെന്നാണ് വിവരം. ഇന്ന് നടന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും ചെന്നിത്തല പങ്കെടുത്തിരുന്നില്ല. ചെന്നിത്തലയ്ക്ക് എന്ത് പദവി നല്‍കി അനുനയിപ്പിക്കും എന്നതിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നത്.