പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്; തീരുമാനം സിപിഎം സംസ്ഥാന സമിതിയില്‍

Thursday 14 May 2026 6:30 PM IST

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തിരഞ്ഞെടുത്ത് സിപിഎം. പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ആണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഇതാദ്യമായിട്ടാണ് പിണറായി വിജയന്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവായി ചുമതലയേല്‍ക്കുന്നത്. 35 അംഗങ്ങള്‍ മാത്രമുള്ള പ്രതിപക്ഷ നിരയില്‍ ശക്തമായ നേതൃത്വം ഉണ്ടാകണം എന്ന തീരുമാനത്തെത്തുടര്‍ന്നാണ് പിണറായി വിജയനെ പ്രതിപക്ഷ നേതാവായി നിശ്ചയിച്ചത്.

കഴിഞ്ഞ നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി സതീശന്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുക്കുമ്പോള്‍ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകുന്നു എന്ന സവിശേഷതയ്ക്കും 16ാം കേരള നിയമസഭ സാക്ഷ്യം വഹിക്കും.നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി വിജയനാണ് പാര്‍ട്ടിയേയും മുന്നണിയേയും നയിച്ചത്. മൂന്നാമതും അധികാരത്തില്‍ എത്തുമെന്ന ആത്മവിശ്വാസത്തിലായിരുന്നുവെങ്കിലും വലിയ തിരിച്ചടിയാണ് തിരഞ്ഞെടുപ്പില്‍ നേരിടേണ്ടി വന്നത്.

പാര്‍ട്ടിക്കും മുന്നണിക്കും തിരിച്ചടിയുണ്ടായ സാഹചര്യത്തില്‍ പിണറായി തന്നെ പ്രതിപക്ഷത്തെ നയിക്കട്ടെ എന്ന തീരുമാനം സിപിഎം കൈക്കൊള്ളുകയായിരുന്നു. പ്രതിപക്ഷ നിരയില്‍ നിന്ന് ക്യാബിനറ്റ് പദവിയുള്ള ഒരേയൊരു സ്ഥാനമാണ് പ്രതിപക്ഷ നേതാവിന്റേത്. ഇത്തവണ നിയമസഭയിലേക്ക് വിജയിച്ച് വന്നവരില്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് വെറും നാല് പേര്‍ മാത്രമാണ് ഉള്‍പ്പെടുന്നത്. മുഹമ്മദ് റിയാസ്, സജി ചെറിയാന്‍, കെഎന്‍ ബാലഗോപാല്‍ എന്നിവരാണ് മറ്റ് മൂന്ന് പേര്‍.

എന്നാല്‍ പ്രതികൂല സാഹചര്യത്തില്‍ പിണറായി തന്നെ പ്രതിപക്ഷത്തെ നയിക്കട്ടേയെന്നും അദ്ദേഹത്തിന്റെ അനുഭവവും പരിചയസമ്പത്തും മുന്നണിക്ക് ഗുണം ചെയ്യുമെന്നും സംസ്ഥാന സമിതി വിലയിരുത്തി. ബിജെപിക്ക് മൂന്ന് എംഎല്‍എമാര്‍ കൂടി സഭയില്‍ ഉള്ള സാഹചര്യത്തില്‍ ശക്തമായ പ്രതിപക്ഷം എന്ന നിലയില്‍ നയിക്കാന്‍ പിണറായി തന്നെയാണ് നല്ലത് എന്ന് സംസ്ഥാന സമിതി വിലയിരുത്തുകയായിരുന്നു.