ഗവര്‍ണറെ കണ്ട് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍; എംഎല്‍എമാരുടെ പിന്തുണകത്ത് കൈമാറി

Thursday 14 May 2026 8:15 PM IST

ഫോട്ടോ: കേരളകൗമുദി

തിരുവനന്തപുരം: ലോക്ഭവനിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ കണ്ട് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്‍. പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹം ഗവര്‍ണറെ കണ്ടത്. എംഎല്‍എമാരുടെ പിന്തുണക്കത്ത് അദ്ദേഹം ഗവര്‍ണര്‍ക്ക് കൈമാറി. വി.ഡി സതീശനെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആര്‍ലേക്കര്‍ ക്ഷണിക്കുകയും ചെയ്തു. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തില്ലെങ്കിലും മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല താന്‍ സതീശനെ പിന്തുണയ്ക്കുന്നതായി കാണിച്ച് കത്ത് നല്‍കിയിരുന്നു.

തിങ്കളാഴ്ചയാണ് യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റേയും ഘടകകക്ഷികളുടേയും എല്ലാ മന്ത്രിമാരും അന്നേ ദിവസം തന്നെ സത്യപ്രതിജ്ഞ ചെയ്യും. സമ്പൂര്‍ണ മന്ത്രിസഭ ഒരുമിച്ച് അധികാരത്തിലേറുക എന്നത് തന്നെയാണ് കോണ്‍ഗ്രസ് നിര്‍ദേശിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ഉള്‍പ്പെടെ 11 മന്ത്രിമാരും സ്പീക്കറും കോണ്‍ഗ്രസില്‍ നിന്നായിരിക്കും. മന്ത്രിമാരെ നിശ്ചയിക്കലും വകുപ്പ് വിഭജനവുമാണ് ഇനി കോണ്‍ഗ്രസിന് മുന്നിലുള്ള വെല്ലുവിളി.

യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാതിനിധ്യം നല്‍കുന്നതിനൊപ്പം സീനിയര്‍ നേതാക്കളേയും പരിഗണിക്കണം. സാമുദായിക സമവാക്യങ്ങളിലും സന്തുലിത അവസ്ഥ പാലിക്കേണ്ടതുണ്ട്. അതോടൊപ്പം തന്നെ മുഖ്യമന്ത്രിയാക്കാത്തതില്‍ പ്രതിഷേധിച്ച് നില്‍ക്കുന്ന ചെന്നിത്തലയെ അനുനയിപ്പിക്കണം. അച്ചടക്കത്തോടെ പ്രവര്‍ത്തിച്ചിട്ടും മുഖ്യമന്ത്രിയെ നിശ്ചയിച്ചപ്പോള്‍ തന്റെ സീനിയോറിറ്റി പരിഗണിക്കാത്തതില്‍ ചെന്നിത്തലയ്ക്ക് കടുത്ത അമര്‍ഷമുണ്ട്. ഇത് അദ്ദേഹം ഹൈക്കമാന്‍ഡഡിനെ നേരിട്ട് അറിയിച്ചിട്ടുമുണ്ട്.