13-ാം നമ്പർ കാറിൽ മന്ത്രി ഷാജിക്ക് "ആത്മവിശ്വാസം"
തിരുവനന്തപുരം: ആരും ഏറ്റെടുക്കാതിരുന്ന 13-ാം നമ്പർ സ്റ്റേറ്റ് കാർ ചോദിച്ചു വാങ്ങി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം.ഷാജി. അന്ധവിശ്വാസത്തിനെതിരായ യുദ്ധമല്ലെന്നും ഇത് ആത്മവിശ്വാസമാണെന്നും മന്ത്രി പ്രതികരിച്ചു. ടൂറിസം വകുപ്പാണ് കാർ അനുവദിക്കുന്നത്. ഷാജിക്ക് അനുവദിച്ച ഒൻപതാം നമ്പർ കാർ നൽകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അഭ്യർത്ഥിച്ചതോടെ വിട്ടുകൊടുക്കുകയായിരുന്നു.
ഇതോടെ ആരും ഏറ്റെടുക്കാൻ ധൈര്യം കാണിക്കാത്ത പതിമൂന്നാം നമ്പർ മന്ത്രി ആവശ്യപ്പെട്ടു. വൈകിട്ടോടെ കാർ ലഭിച്ചു. പുതിയ മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെ പുതിയ മന്ത്രിമാർ വേണ്ടെന്ന് പറഞ്ഞതോടെ 13-ാം നമ്പർ ഒഴിവാക്കിയാണ് വാഹനം അനുവദിച്ചത്. മുൻസർക്കാരുകളുടെ കാലത്തും 13ാം നമ്പർ കാർ വാർത്തയിലിടം പിടിച്ചിരുന്നു. തിരുവനന്തപുരത്ത് ഗവർണറുടെ ഔദ്യോഗിക വസതിയായ ലോക്ഭവനോട് തൊട്ടുചേർന്ന മൻമോഹൻ ബംഗ്ലാവിൽ താമസിച്ചാൽ കാലവധി പൂർത്തിയാക്കാനാവില്ലെന്നായിരുന്നു ശ്രുതി. യുവമന്ത്രി ഒ.ജെ.ജനീഷാണ് ഈ വീട് ഏറ്റെടുത്തത്.
വെല്ലുവിളി ഏറ്റെടുത്തവർ
2021ൽ കൃഷിമന്ത്രി പി.പ്രസാദ്.
2016ൽ ധനമന്ത്രി തോമസ് ഐസക്
2006ൽ എം.എ.ബേബി