കണ്ണൂർ: പിണറായി വിജയൻ മികച്ച മുഖ്യമന്ത്രിയാണെന്നും
രാജ്യത്തിനും സംസ്ഥാനത്തിനും ഗുണകരമായ സിൽവർ ലൈൻ പദ്ധതിക്കുവേണ്ടി ഒറ്റക്കെട്ടായി നിൽക്കേണ്ടതിനുപകരം കോൺഗ്രസ് മാറി നിൽക്കുന്നത് ശരിയല്ലെന്നും പ്രൊഫ. കെ.വി. തോമസ് പറഞ്ഞു.
സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിൽ
കോൺഗ്രസ് നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് പങ്കെടുത്ത കെ.വി.തോമസ് പാർട്ടി നിലപാടിന് വിരുദ്ധമായി കെ-റെയിലിനെ പൂർണമായി പിന്തുണച്ചു. കേന്ദ്ര-സംസ്ഥാന ബന്ധമായിരുന്നു സെമിനാർ വിഷയം.
പിണറായി വിജയനെ 'സഖാവ് ' എന്നു വിളിച്ച കെ.വി. തോമസ്
മുഖ്യമന്ത്രി കേരളത്തിന്റെ അഭിമാനമാണെന്നും മികച്ച മുഖ്യമന്ത്രിയാണെന്നും പറഞ്ഞു. കെ-റെയിലിൽ പിണറായിയാണ് പ്രശ്നമെന്ന് കരുതുന്നതാണ് പ്രശ്നം. തുമ്പ, കൊച്ചിൻ ഷിപ്പ്‌യാർഡ് തുടങ്ങിയ പദ്ധതികളെല്ലാം ഭൂമി നഷ്‌ടപ്പെടുത്തി ഉണ്ടാക്കിയതാണ്. വികസനം രാജ്യത്തിനും സംസ്ഥാനത്തിനും ഗുണകരമാണെങ്കിൽ രാഷ്‌ട്രീയം മറന്ന് ഒറ്റക്കെട്ടായി നിൽക്കണം. കരുണാകരൻ തുടങ്ങിവച്ച നെടുമ്പാശേരി പൂർത്തിയാക്കിയത് ഇ.കെ.നായനാരാണ്.
കേന്ദ്ര-സംസ്ഥാന ബന്ധം മെച്ചപ്പെടണമെന്ന് ആഗ്രഹിക്കുന്ന ആളാണ് രാഹുൽ ഗാന്ധി. അദ്ദേഹത്തിന്റെ നേതൃത്വം അംഗീകരിക്കുന്ന കോൺഗ്രസുകാർ ഇതിൽ പങ്കെടുക്കുന്നതിനെ എതിർക്കരുതായിരുന്നു. ബി.ജെ.പിക്കെതിരെ 2024ന് കോൺഗ്രസും ഇടതുപാർട്ടികളും കൈകോർക്കേണ്ടതുണ്ടെന്ന് തോമസ് ഓർമ്മിപ്പിച്ചു.
കെ.വി. തോമസിനെ സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ വേദിയിലേക്ക് ആനയിച്ചപ്പോൾ കരഘോഷത്തോടെയാണ്
കണ്ണൂർ ജവഹർ സ്റ്റേഡിയത്തിലെ സദസ് സ്വാഗതം ചെയ്തത്.
ഒരു ചുക്കും സംഭവിക്കില്ല: പിണറായി
കെ.വി. തോമസിനെ സെമിനാറിന് ക്ഷണിച്ചത് കോൺഗ്രസുകാരനായിട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മൂക്കു ചെത്തുമെന്ന് ചിലർ പറഞ്ഞിരുന്നു. അനാവശ്യ ഉത്കണ്ഠ ഉണ്ടാക്കിയിട്ടും അദ്ദേഹം കോൺഗ്രസുകാരനായി തന്നെ വന്നു. ഒരു ചുക്കും സംഭവിക്കില്ലെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. തുടർന്നും വലുതായി ഒന്നും സംഭവിക്കില്ല. എങ്കിലും പ്രവചനമൊന്നും നടത്തുന്നില്ലെന്നും പിണറായി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |