സി.ബി.എസ്.ഇയിൽ മൂന്നു ഭാഷാപഠനം നിർബന്ധം
കൊച്ചി: ഒമ്പത്, പത്ത് ക്ലാസുകളിലെ ഭാഷാ പഠനക്രമത്തിൽ നിർണായക മാറ്റങ്ങൾ വരുത്തി സി.ബി.എസ്.ഇ ഉത്തരവിറക്കി. വിദ്യാർത്ഥികൾ മൂന്ന് ഭാഷകൾ പഠിക്കണം. രണ്ടെണ്ണമെങ്കിലും ഇന്ത്യൻ ഭാഷകളാകണം. പത്താം ക്ലാസിൽ മൂന്നാം ഭാഷയ്ക്ക് ബോർഡ് പരീക്ഷ ഉണ്ടാകില്ല. ആഭ്യന്തര മൂല്യനിർണ്ണയം നടത്തും.
ആദ്യ രണ്ടും ഇന്ത്യൻ ഭാഷകളാണെങ്കിലേ മൂന്നാമത് വിദേശ ഭാഷ തിരഞ്ഞെടുക്കാനാകൂ. അല്ലെങ്കിൽ അധിക ഭാഷയായി പഠിക്കണം. മൂന്നാം ഭാഷയ്ക്കായി പ്രത്യേക പുസ്തകങ്ങൾ വരുന്നത് വരെ, 2026-27 അദ്ധ്യയന വർഷത്തിൽ ആറാം ക്ലാസിലെ പാഠപുസ്തകങ്ങളും പ്രാദേശിക സാഹിത്യ കൃതികളും ഉപയോഗിക്കാം.
സ്കൂളുകൾ തങ്ങളുടെ ഭാഷാ ഓപ്ഷനുകൾ ജൂൺ 30നകം ഒയാസിസ് പോർട്ടലിൽ അപ്ഡേറ്റ് ചെയ്യണം. കൂടുതൽ മാർഗനിർദ്ദേശങ്ങൾ ജൂൺ 15നകം പ്രസിദ്ധീകരിക്കും. വിദേശ രാജ്യങ്ങളിലെ സി.ബി.എസ്.ഇ സ്കൂളുകൾ, വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന വിദ്യാർത്ഥികൾ എന്നിവർക്ക് ഈ നിബന്ധനകളിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.
പുതിയ മാറ്റം നടപ്പാക്കുമ്പോൾ ഭാഷാ അദ്ധ്യാപകരുടെ കുറവ് അനുഭവപ്പെടാതിരിക്കാൻ സ്കൂളുകൾ ഓൺലൈൻ/ വെർച്വൽ ക്ലാസുകൾ നടത്തുകയോ വിരമിച്ച അദ്ധ്യാപകരെയോ ബിരുദാനന്തര ബിരുദധാരികളെയോ നിയമിക്കുകയോ വേണം
വിദ്യാർത്ഥികൾക്ക് അധിക പരീക്ഷാഭാരം നൽകാതെ ബഹുഭാഷാ പഠനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മികച്ച നീക്കമാണിത്
ഡോ. ഇന്ദിര രാജൻ,സെക്രട്ടറി ജനറൽ
നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ്