'പിണറായിയെ മാറ്റി പുതിയ ടീം നയിക്കണം, വീട്ടിൽ പോയി ചോദിക്ക്, ഡാഷ് മോനേ പരാമർശങ്ങൾ അവമതിപ്പുണ്ടാക്കി'

Saturday 16 May 2026 1:40 PM IST

കൊല്ലം: തിരഞ്ഞെടുപ്പിലെ വൻ പരാജയത്തിന് ശേഷം പിണറായി വിജയനെ വീണ്ടും പ്രതിപക്ഷ നേതാവാക്കിയത് ശരിയായില്ലെന്ന് സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ വിമർശനം. പുതുതലമുറയ്‌ക്ക് വഴിയൊരുക്കുന്നതിന് പകരം പിണറായി വീണ്ടും പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തത് ശരിയായില്ലെന്നും വിമർശനമുയർന്നു.

പിണറായി നയിച്ചതാണ് കനത്ത തോൽവിക്ക് കാരണമെന്നും അദ്ദേഹം മാറി പുതിയ ടീം നയിക്കണമായിരുന്നു എന്നും വിമർശനം ഉയർന്നു. മുഖ്യമന്ത്രിയോടുള്ള എതിർപ്പ് എല്ലാ മേഖലയിലും ഉണ്ടായിരുന്നു. വീട്ടിൽപ്പോയി ചോദിക്ക്, ഡാഷ് മോനേ തുടങ്ങിയ പരാമർശങ്ങൾ ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കി. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റായ സന്ദേശം നൽകി. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദം, തളിപ്പറമ്പ് സ്ഥാനാർത്ഥി നിർണയം എന്നിവയിലൂടെ പാർട്ടിതന്നെ യുഡിഎഫിന് വിജയിക്കാനുള്ള സാഹചര്യം ഒരുക്കുകയായിരുന്നു. മേൽത്തട്ടിൽ ചില നേതാക്കളെ പ്രീണിപ്പിച്ചതാണ് അടിയൊഴുക്കുണ്ടാകാൻ കാരണം.

വികസന ക്ഷേമപ്രവർത്തനങ്ങൾ ഏറെയുണ്ടായെങ്കിലും ഭരണവിരുദ്ധ തരംഗമുണ്ടായിരുന്നു. ജനവികാരം മനസിലാക്കാൻ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞില്ല. പാർട്ടി കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾക്ക് ജനമനസ് മനസിലാക്കാൻ കഴിയുന്നില്ലെന്ന വിമർശനവും ഉയർന്നു. പാർട്ടിക്കും മുന്നണിക്കും ഉള്ളിൽ നിന്നുതന്നെ വലിയ നിലയിൽ വോട്ട് ചോർന്നു. ശക്തികേന്ദ്രങ്ങളിലെ തോൽവിയും വോട്ടുചോർച്ചയും ഇതിന് തെളിവാണ്. നേതാക്കളുടെ ധാർഷ്ട്യം ജനങ്ങളെ പാർട്ടിയിൽ‌നിന്ന് അകറ്റി.

എല്ലാ ജനവിഭാഗങ്ങളും ഇടതുമുന്നണിയെ കൈവിട്ടു. ഈ ജനവികാരം മനസിലാക്കാൻ പാർട്ടിക്കും നേതാക്കൾക്കും കഴിയാതെപോയി. ന്യൂനപക്ഷ വിഭാഗങ്ങൾ പൂർണമായും എൽഡിഎഫിനെ കൈവിട്ടുവെന്നും യോഗം വിലയിരുത്തി.