അമ്പലപ്പുഴ: മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ കസേര കൊണ്ട് അടിച്ചുകൊലപ്പെടുത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് 13-ാം വാർഡ് വെളിയിൽ അന്നമ്മയാണ് (35) മരിച്ചത്. ഭർത്താവ് യേശുദാസിനെ (സുരേഷ്) പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 12ഓടെയായിരുന്നു സംഭവം.
മത്സ്യത്തൊഴിലാളിയായിരുന്ന യേശുദാസ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ജോലിക്ക് പോയിരുന്നില്ല. സംശയരോഗിയായ ഇയാൾ മദ്യപിച്ചെത്തി അന്നമ്മയെ മർദ്ദിക്കുന്നത് പതിവായിരുന്നു.
ഇന്നലെ രാവിലെ 10.30 ഓടെ മദ്യപിച്ചെത്തിയ യേശുദാസ് അമ്മ ട്രീസയെ വീടിന് പുറത്തേക്ക് ഇറക്കിവിട്ടശേഷം കതകടച്ചു. തുടർന്ന് മൂന്ന് പ്ളാസ്റ്റിക് കസേരകൾ പൊട്ടിത്തീരുന്നതുവരെ അന്നമ്മയെ അതിക്രൂരമായി അടിച്ചു. നെഞ്ചിലും വയറ്റിലും ചവിട്ടി. ഈ സമയം ട്രീസ ബഹളം വച്ച് നാട്ടുകാരെ വിളിച്ചുകൂട്ടി. കതക് ചവിട്ടിപ്പൊളിച്ച് നാട്ടുകാർ അകത്ത് കയറുമ്പോൾ അന്നമ്മ ബോധരഹിതയായി നിലത്തുകിടക്കുകയായിരുന്നു. യേശുദാസിനെ തടഞ്ഞുവച്ച ശേഷം നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. അന്നമ്മയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ട് 6.40ന് മരിച്ചു. തുടർന്ന് പൊലീസ് യേശുദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഇവർക്ക് രണ്ട് മക്കളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |