സേവ് ബോക്‌സ് ആപ്പ് തട്ടിപ്പുകേസ്; ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കൾ മരവിപ്പിച്ച് ഇഡി

Wednesday 18 February 2026 2:25 PM IST

കൊച്ചി: സേവ് ബോക്സ് ആപ്പ് തട്ടിപ്പുകേസിൽ നടൻ ജയസൂര്യയ്ക്ക് തിരിച്ചടി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടന്റെ ​ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ മരവിപ്പിച്ചു. സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡറായിരുന്നു ജയസൂര്യ. കേസിൽ രണ്ടുതവണ ജയസൂര്യയെ ഇഡി ചോദ്യം ചെയ്തിരുന്നു.

ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ സാധാരണ ജനങ്ങളെ കബളിപ്പിച്ച് പണം തട്ടുന്ന സ്ഥാപനങ്ങൾക്കെതിരായ നിയമനടപടികൾ ശക്തമാക്കാൻ കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികൾക്ക് നിർദ്ദേശം നൽകിയതിനെ തുടർന്നാണിത്. ജനങ്ങളെ കബളിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങളിൽ പണം വാങ്ങി അഭിനയിക്കുന്നവരെയും തട്ടിപ്പിലെ കൂട്ടാളികളായി കണക്കാക്കി നടപടി സ്വീകരിക്കാനാണ് നിർദ്ദേശം നൽകിയത്.

നേരത്തെ ജയസൂര്യയുടെ ഭാര്യയുടെ അക്കൗണ്ടിൽ ഒരു കോടി രൂപയുണ്ടെന്നും ഇഡി കണ്ടെത്തിയിരുന്നു.ജയസൂര്യ ബ്രാൻഡ് അംബാസിഡറായി പ്രതിഫലം കൈപ്പറ്റിയതിന്റെ വിശദാംശങ്ങൾ തേടി നടന്റെ കൂടുതൽ അക്കൗണ്ടുകളിലേക്ക് ഇഡി അന്വേഷണം നടത്തുമെന്നും അറിയിച്ചിരുന്നു. ആപ്പിന്റെ ഉടമസ്ഥനായ സാത്വിക് റഹീമിന്റെ സിനിമാ ബന്ധങ്ങളിലും ഇഡി അന്വേഷണം തുടങ്ങിയിരുന്നു.

ആപ്പിന്റെ ലോഞ്ചിംഗ് ദിന ചടങ്ങിന്റെ ദൃശ്യങ്ങളിൽ താരങ്ങളുടെ നീണ്ടനിര തന്നെയുണ്ടായിരുന്നു. അതില്‍ സംരംഭത്തിന്റെ മുഖമായി എത്തിയത് ജയസൂര്യയായിരുന്നു. ആപ്പ് ഉടമയായ സ്വാതിക് റഹീം വന്‍ സാമ്പത്തിക തട്ടിപ്പില്‍ പിടിയിലായതോടെ ജയസൂര്യ അടക്കമുള്ള താരങ്ങള്‍ ഇതിന്റെ പ്രചാരണത്തിനായി പ്രവര്‍ത്തിച്ചതില്‍ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. പൊലീസ് തുടങ്ങിയ അന്വേഷണം ഇഡി ഏറ്റെടുത്തതോടെ സ്വാതിക് റഹീമിനെ ആദ്യം ചോദ്യം ചെയ്തു. പിന്നീടാണ് അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് ജയസൂര്യയെ വിളിപ്പിച്ചത്.