ക്ലിഫ് ഹൗസിലെ പശുക്കളെ കെ.എൽ.ഡി.ബി ഫാമിലേക്ക് മാറ്റി 

Wednesday 13 May 2026 10:23 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പരിപാലിച്ചിരുന്ന പശുക്കളെ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള കേരള ലൈവ് സ്റ്റോക്ക് ഡവലപ്പ്‌മെന്റ് ബോർഡിലെ(കെ.എൽ.ഡി.ബി) ഫാമിലേക്ക് മാറ്റി.വെച്ചൂർ,ജഴ്സി,ഹോൾസ്റ്റീൻ ഇനത്തിൽപ്പെട്ട ഏഴ് പശുക്കളാണ് ക്ലിഫ് ഹൗസിലെ തൊഴുത്തിലുണ്ടായിരുന്നത്. ഇതിൽ വെച്ചൂർ പശുവിനെ കൂടെകൊണ്ടുപോകാൻ പിണറായി വിജയന്റെ കുടുംബം താൽപര്യം പ്രകടിപ്പിച്ചെങ്കിലും ഇതിന് സൗകര്യമുള്ള വാടക വീട് ലഭിക്കാത്തതിനാൽ അതു നടന്നില്ല.പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോൾ കേരള ലൈവ് സ്റ്റോക്ക് ഡവലപ്പ്‌മെന്റ് ബോർഡാണ് ക്ലിഫ് ഹൗസിലേക്ക് പശുക്കളെ നൽകിയത്.ക്ലിഫ് ഹൗസിലെ താമസം ഒഴിഞ്ഞപ്പോൾ ഇവയെ തിരികെ കെഎൽഡിബിക്ക് നൽകാൻ പിണറായി വിജയൻ നിർദ്ദേശം നൽകിയിരുന്നു.തുടർന്ന് നാലു ദിവസം മുമ്പ് തൃശൂരിലെ പൂത്തൂർ ഫാമിൽ നിന്നും ജീവനക്കാരെത്തി വാഹനങ്ങളിൽ പശുക്കളെ കൊണ്ടുപോയി. പശുക്കൾക്കായി 42.50 ലക്ഷം രൂപ ചെലവഴിച്ച് ക്ലിഫ് ഹൗസിൽ നിർമിച്ച തൊഴുത്തുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നിരുന്നു.