തലസ്ഥാനത്തിന്റെ മുരളീധരൻ

Sunday 17 May 2026 12:50 AM IST

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ.കരുണാകരന്റെയും കല്യാണിക്കുട്ടിയമ്മയുടെയും മകൻ കെ.മുരളീധരന്റെ മന്ത്രിസഭാ പ്രവേശം അത്ര എളുപ്പമായിരുന്നില്ല. കെ.പി.സി.സിയുടെ മുൻ പ്രസിഡന്റായിരുന്നു. മൂന്ന് തവണ ലോക്സഭയിലും രണ്ട് തവണ നിയമസഭയിലും അംഗമായി. 2004 ഫെബ്രുവരി 4ന് എ.കെ.ആന്റണി മന്ത്രിസഭയിൽ എം.എൽ.എ ആകാതെ വൈദ്യുതിമന്ത്രിയായി. എം.എൽ.എ ആകാനായി 2004ൽ നടന്ന വടക്കാഞ്ചേരിയിലെ ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. തുടർന്ന് 2004 മേയ് 15ന് മന്ത്രിസ്ഥാനം രാജിവച്ചു. രാജ്യസഭാംഗത്വത്തെ ചൊല്ലി കോൺഗ്രസ് ഹൈക്കമാൻഡുമായി തെറ്റി പിരിഞ്ഞ് പിതാവ് കെ.കരുണാകരനൊപ്പം 2005ൽ പാർട്ടി വിട്ട് ഡി.ഐ.സി രൂപീകരിച്ചു. 2011ൽ തിരിച്ചെത്തി. 2011, 2016 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വട്ടിയൂർക്കാവിൽ നിന്നും വിജയിച്ചു. 1989, 99 ൽ കോഴിക്കോട് നിന്നും ലോകസഭാംഗമായി . 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ നിന്നും വിജയിച്ചു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് നിന്നും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്നും പരാജയപ്പെട്ടു. 2026ൽ വട്ടിയൂർക്കാവിൽ നിന്നും വിജയിച്ചു. 1957 മേയ് 14ന് തൃശൂരിൽ ജനനം. തിരുവനന്തപുരം ലാ അക്കാഡമിയിൽ നിന്ന് നിയമബിരുദം. ഭാര്യ: ജ്യോതി മുരളീധരൻ. മക്കൾ: എം.അരുൺ നാരായണൻ, എം.ശബരീനാഥ്. മരുമക്കൾ: ആതിര മോഹൻ, സോണിയ.