'ഭരണ മാറ്റത്തിന്റെ ഭാഗം'; കാലാവധി തീരും മുൻപേ സാഹിത്യ അക്കാദമി അദ്ധ്യക്ഷസ്ഥാനം രാജിവച്ച് സച്ചിദാനന്ദൻ

Friday 08 May 2026 5:29 PM IST

തൃശൂർ: കവി കെ സച്ചിദാനന്ദൻ സാഹിത്യ അക്കാദമി അദ്ധ്യക്ഷ സ്ഥാനം രാജിവച്ചു. സാഹിത്യ അക്കാദമിയിൽ എത്തിയാണ് രാജി സമർപ്പിച്ചത്. ഈ മാസം 31 വരെ കാലാവധി ഉള്ളപ്പോഴാണ് അപ്രതീക്ഷിത രാജി. 2022 മാർച്ചിലാണ് കെ സച്ചിദാനന്ദൻ സാഹിത്യ അക്കാദമി അദ്ധ്യക്ഷനായി ചുമതലയേറ്റത്. ഭരണ മാറ്റത്തിന്റെ ഭാഗമായിട്ടാണ് രാജിയെന്ന് സച്ചിദാനന്ദൻ പ്രതികരിച്ചു.

തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇടതുപക്ഷത്തിന് നേരിട്ട കനത്ത തിരിച്ചടിയെക്കുറിച്ചുള്ള വിമർശനങ്ങൾ ഉന്നയിച്ചാണ് അദ്ദേഹം പടിയിറങ്ങുന്നത് . ഇത് ഇടതുപക്ഷം അല്ലാതായി എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ഇടതുപക്ഷ ചിന്താഗതിയുള്ള മനുഷ്യർ തന്നെ എൽഡിഎഫിനെതിരെ വോട്ട് ചെയ്തതെന്ന് സച്ചിദാനന്ദൻ നേരത്തെ പറഞ്ഞിരുന്നു. കേരളത്തിൽ നടന്നത് രണ്ട് വലതുപക്ഷ കക്ഷികൾ തമ്മിലുള്ള മത്സരമായിരുന്നുവെന്ന് ശരിയായ ഇടതുപക്ഷക്കാർ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇനി ഒരു തിരിച്ചുവരവ് വേണമെങ്കിൽ പാർട്ടികൾ ആശയപരമായും വർഗ്ഗപരമായും അടിമുടി മാറേണ്ടി വരുമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

ഒരു മുന്നണിക്ക്തന്നെ തുടർച്ചയായി ഭരണം ലഭിക്കുന്നത് ജനാധിപത്യത്തിന് ഗുണകരമല്ലെന്ന തന്റെ പഴയ നിലപാട് അദ്ദേഹം ആവർത്തിച്ചു. അശോകൻ ചരുവിലും സച്ചിദാനന്ദനൊപ്പം രാജി സമർപ്പിച്ചു. ഭരണത്തുടർച്ചയെ സംബന്ധിച്ച കാര്യങ്ങളിൽ ഇനി തനിക്ക് ഒന്നും പറയാനില്ലെന്നായിരുന്നു സച്ചിദാനന്ദന്റെ പ്രതികരണം.