തലയോലപ്പറമ്പ്: രണ്ടു മക്കളെയും നന്നായി പഠിപ്പിച്ചു. അവരിലൂടെ ജീവിതം നെയ്തെടുക്കാമെന്നായിരുന്നു ബിന്ദുവിന്റെയും ഭർത്താവ് വിശ്രുതന്റെയും സ്വപ്നം. പക്ഷേ, മകളുടെ രോഗവും തുടർന്ന് ബിന്ദുവിനുണ്ടായ ദുരന്തവും കുടുംബത്തെ ഉലച്ചു. ആന്ധ്ര അപ്പോളോ ആശുപത്രിയിൽ നാലാം വർഷ ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥിയായ മകൾ നവമിയുടെ ചികിത്സയ്ക്കാണ് ബിന്ദുവും വിശ്രുതനും കഴിഞ്ഞ ഒന്നിന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയത്.
നവമിയുടെ കഴുത്തിന് താഴെ ന്യൂറോ സംബന്ധമായ അസുഖത്തിനായിരുന്നു ചികിത്സ. അഡ്മിറ്റായ നവമിക്കൊപ്പം ആശുപത്രിയിൽ കഴിയുന്നതിനിടെയായിരുന്നു അപ്രതീക്ഷിത ദുരന്തം. വസ്ത്രശാലയിൽ ജീവനക്കാരിയായ ബിന്ദുവും ഫർണിച്ചർ നിർമ്മാണ തൊഴിലാളിയായ വിശ്രുതനും കഠിനാദ്ധ്വാനം ചെയ്താണ് കുടുംബം പോറ്റുന്നത്.
ഓട് മേഞ്ഞ വീടും തേക്കാത്ത ഭിത്തിയുമൊക്കെയായി അങ്ങേയറ്റം കഷ്ടത നിറഞ്ഞ ജീവിതം. വീട്ടിലേയ്ക്ക് ചെറിയ നടപ്പുവഴി മാത്രം. മുണ്ടുമുറുക്കിയുടുത്തും മക്കളെ നന്നായി പഠിപ്പിക്കാൻ ഇരുവരും സമ്പാദ്യം നീക്കിവച്ചു. സിവിൽ എൻജിനിയറായ മകൻ നവനീതും രക്ഷപ്പെട്ട് വരുന്നതേയുള്ളൂ. നവമിയുടെ നഴ്സിംഗ് പഠനം കൂടി പൂർത്തിയാക്കിയാൽ ജീവിതം നല്ലനിലയിലാകുമെന്ന് ബിന്ദു വിശ്വസിച്ചിരുന്നു.
എപ്പോഴും പുഞ്ചിരിക്കുന്ന മുഖമാണ് ബിന്ദുവിന്റേതെന്ന് നാട്ടുകാർ പറയുന്നു. ദാരുണമായ വാർത്ത അറിഞ്ഞത് മുതൽ ജനപ്രവാഹമായിരുന്നു വീട്ടിലേയ്ക്ക്. 90 വയസുള്ള ബിന്ദുവിന്റെ അമ്മ സീതാലഷ്മിയെ ആശ്വസിപ്പിക്കാൻ ബന്ധുക്കളും നാട്ടുകാരും ഏറെ പാടുപെട്ടു. രോഗാവസ്ഥയിൽ കഴിയുന്ന അമ്മയുടെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് ബിന്ദുവായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |