സതീശൻ ആദ്യമെത്തിയത് ആന്റണിയെ കാണാൻ, സുവർണകാലമാകട്ടെ എന്ന് ആശംസ
തിരുവനന്തപുരം: മുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ടതിന് പിന്നാലെ വി.ഡി.സതീശൻ ആദ്യം സന്ദർശിച്ചത് മുതിർന്ന നേതാവ് എ.കെ. ആന്റണിയെ. ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നാലെ കന്റോൺമെന്റ് ഹൗസിൽ നിന്ന് കെ.പി.സി.സി ഓഫീസിലെത്തിയ സതീശൻ ഉച്ചകഴിഞ്ഞ് വഴുതക്കാട്ടെ ആന്റണിയുടെ വസതിയിലെത്തി. മുഖ്യമന്ത്രി നിർണയത്തിൽ ജനവികാരമടക്കം പരിഗണിക്കണമെന്ന നിലപാട് എ.കെ. ആന്റണി ഹൈക്കമാൻഡിന് മുന്നിൽ വച്ചതും സതീശനെ മുഖ്യമന്ത്രിയാക്കുന്നതിൽ നിർണായകമായിരുന്നു.
സതീശനെ വാതിലിനരികിലെത്തി ആന്റണി സ്വീകരിച്ചു. തുടർന്ന് ഒപ്പമുണ്ടായിരുന്ന മറ്റ് നേതാക്കളെ ഒഴിവാക്കി അരമണിക്കൂറോളം ചർച്ച നടത്തി. ശേഷം ഇരുവരും പുറത്തുവന്ന് മാദ്ധ്യമങ്ങളെ കണ്ടു. വികസനത്തിലും ജനക്ഷേമത്തിലും കേരളത്തെ രാജ്യത്തെ ഒന്നാമത്തെ സംസ്ഥാനമാക്കി നയിക്കാനുള്ള നിയോഗമാണ് സതീശന് ലഭിച്ചിരിക്കുന്നതെന്നും അതിൽ താൻ സന്തോഷിക്കുന്നുവെന്നും ആന്റണി പറഞ്ഞു.
സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും മല്ലികാർജ്ജുൻ ഖാർഗെയും കൂടിയെടുത്ത തീരുമാനത്തെ ഞാൻ പൂർണമായി പിന്താങ്ങുന്നു. അടുത്ത അഞ്ചുവർഷം കേരളത്തിന്റെ സുവർണ കാലമാകട്ടെയെന്ന് ആശംസിക്കുന്നുവെന്നും ആന്റണി പറഞ്ഞു.
'പാപ്പരായ സംസ്ഥാനം,
മുണ്ടുമുറുക്കേണ്ടി വരും' ഇത് പാപ്പരായ സംസ്ഥാനമാണെന്നും നിലവിലെ സാമ്പത്തിക സ്ഥിതി ആർക്കും അറിയില്ലെന്നും എ.കെ. ആന്റണി പറഞ്ഞു. നിലവിലെ സ്ഥിതിയിൽ നിന്ന് കരകയറ്റാൻ വി.ഡി.സതീശന് സാവകാശം നൽകണം. കുറച്ച് മുണ്ടുമുറുക്കി ഉടുക്കേണ്ടിവരും. സതീശന്റെ മനസിൽ ചില സ്വപ്‌നങ്ങളുണ്ടാകും.
തുടക്കത്തിൽ ഒന്നിനു പുറകെ ഒന്നായി ജനപ്രിയ തീരുമാനങ്ങൾ പ്രതീക്ഷിക്കരുത്. 2001ൽ ഞാൻ മുഖ്യമന്ത്രിയായപ്പോൾ വലിയ ആവേശവും മാദ്ധ്യമ പിന്തുണയും ലഭിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിക്ക് ഡൽഹിക്ക് പോകാൻ വിമാനടിക്കറ്റിന് പോലും പണമില്ലാതിരുന്ന അവസ്ഥയിൽ ചില കടുത്ത തീരുമാനങ്ങളെടുത്തു. ഇതോടെ ആർപ്പുവിളിച്ചവർ കല്ലെറിഞ്ഞു. ആ സാഹചര്യം സതീശന് ഉണ്ടാകരുതെന്നും ആന്റണി പറഞ്ഞു.