ദൂതരും മദ്ധ്യസ്ഥരും ഇല്ല; എല്ലാം വി.ഡി നേരിട്ട്
തിരുവനന്തപുരം: മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിന് പതിനൊന്നു ദിവസം വേണ്ടിവന്നെങ്കിൽ,നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ ഒരു ദിവസംകൊണ്ടുതന്നെ മന്ത്രിമാരെ നിശ്ചയിക്കുന്നതിൽ ഏകദേശ ധാരണയിലെത്തി.ഇനി ശേഷിക്കുന്നത് ചില നീക്കുപോക്കുകൾ മാത്രം. അതിനായി മുന്നിലുള്ളത് ഇന്നത്തെ ചില മണിക്കൂറുകൾ മാത്രം. ഉച്ചയ്ക്ക് മുമ്പ് കോൺഗ്രസ് മന്ത്രിമാരുടെ പട്ടിക ഡൽഹിയിലേക്ക് അയച്ച് അംഗീകാരം വാങ്ങണം. ഉച്ചയോടെ ഘടകകക്ഷി മന്ത്രിമാരുടെ പേരുകൾ അടക്കം ലോക് ഭവന് കൈമാറണം.
ദൂതൻമാരെ അയച്ചും മദ്ധ്യസ്ഥരെ നിയോഗിച്ചും ഒത്തുതീർപ്പുകളിലെത്തുന്ന പതിവ് രാഷ്ട്രീയ ശൈലി മാറ്റിവച്ച്, എല്ലാകാര്യത്തിനും വി.ഡി.സതീശൻ നേരിട്ട് ഇറങ്ങുകയായിരുന്നു.
മുഖ്യമന്ത്രി തർക്കത്തെ തുടർന്ന് മാനസികമായി അകന്ന
സീനിയർ നേതാവ് രമേശ് ചെന്നിത്തലയെയും എ.ഐ.സി.സി സംഘടനാ ജന.സെക്രട്ടറി കെ.സി.വേണുഗോപാലിനെയും അവരുടെ വസതികളിൽ പോയി കണ്ട് ചർച്ച നടത്തി പൂർണ പിന്തുണ ഉറപ്പാക്കി. തലേദിവസവും ചെന്നിത്തലയെ വീട്ടിൽ പോയി കണ്ടിരുന്നു.
മുന്നണിയിലെ രണ്ടാം സ്ഥാനക്കാരായ മുസ്ലീംലീഗിന്റെ തിരുവനന്തപുരത്തെ പാണക്കാട് ഹൗസിലെത്തിയാണ് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും അടക്കമുള്ള നേതാക്കളുമായി ചർച്ച നടത്തിയത്. മറ്റു ഘടക കക്ഷി നേതാക്കൾ കന്റോൺമെന്റ് ഹൗസിലെത്തിയാണ് സതീശനുമായി ചർച്ച നടത്തിയത്. ഇതേസമയം, കെ.സി.വേണുഗോപാലിന്റെ നാലാഞ്ചിറയിലെ വീട്ടിലും രമേശ് ചെന്നിത്തലയുടെ വഴുതക്കാട്ടെ വീട്ടിലും സമാന്തര ചർച്ചകളും അരങ്ങേറി.കെ.സി.വേണുഗോപാൽ ചെന്നിത്തലയെ വീട്ടിലെത്തി കണ്ട് ചർച്ച നടത്തി. മുൻകെ.പി.സി. സി. പ്രസിഡന്റ് കെ.സുധാകരനും ചെന്നിത്തലയെ കാണാനെത്തി.