ആഭ്യന്തരവും വിജിലൻസും: ഗ്ളാമർ പദവിയിൽ ചെന്നിത്തല

Sunday 17 May 2026 2:07 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയായില്ലെങ്കിലും ,ആഭ്യന്തരവും വിജിലൻസും വകുപ്പുകൾ നേടി മന്ത്രിസഭയിലെ ഗ്ളാമർ പദവിയിലേക്ക് രമേശ് ചെന്നിത്തല. ആഭ്യന്തരവും വിജിലൻസും കിട്ടിയില്ലെങ്കിൽ മന്ത്രിസഭയിലെക്കില്ലെന്ന ചെന്നിത്തലയുടെ നിലപാട് പാർട്ടിക്ക് ദോഷം ചെയ്യുമെന്ന് ഹൈക്കമാൻഡ് വിലയിരുത്തി. മുഖ്യമന്ത്രി സ്ഥാനം വി.ഡി.സതീശനു നൽകിയപ്പോൾ തന്നെ ഇതു സംബന്ധിച്ച സൂചന രമേശിനു ലഭിച്ചിരുന്നു.

മുഖ്യമന്ത്രിയാകുന്ന വി.ഡി.സതീശൻ തന്നെ ആഭ്യന്തരവും കൈവശം വയ്ക്കുമെന്നായിരുന്നു പൊതുവെ കരുതിയിരുന്നത്.എന്നാൽ, ചെന്നിത്തലയ്ക്ക് അനുകൂല നിലപാട് കെ.സി.വേണുഗോപാലും , ദീപാദാസ് മുൻഷിയും സ്വീകരിച്ചു.സീനിയർ നേതാവെന്ന പരിഗണനയും ആഭ്യന്തര മന്ത്രിയായി പ്രവർത്തിച്ച അനുഭവ സമ്പത്തും ഗുണമായി. ചെന്നിത്തലയ്ക്ക് ആഭ്യന്തരം നൽകാനുള്ള തീരുമാനം വി.ഡി.സതീശൻ തന്നെ അറിയിക്കട്ടെ എന്നതും ഹൈക്കമാൻഡിന്റെ നിർദ്ദേശമായിരുന്നു.അങ്ങനെയാണ് ഇന്നലെ വീണ്ടും രമേശ് ചെന്നിത്തലയുടെ വീട്ടിലേക്ക് സതീശൻ എത്തിയത്. 24 മണിക്കൂറിനിടെ രണ്ടാമത്തെ

സന്ദർശനം.

അതിനു ശേഷമാണ് വി.ഡി. സതീശൻ വേണുഗോപാലിനെ സന്ദർശിച്ചത്. കൂടിക്കാഴ്ച 20 മിനിറ്റ് നീണ്ടു. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ശേഷം ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. ലീഗ് നേതാക്കളെ കണ്ടതിനു ശേഷമാണ്.സതീശൻ ചെന്നിത്തലയുടെ വീട്ടിലെത്തിയത്. പിന്നീട് കെ.സി.വേണുഗോപാലും ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി.

കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 2014 മുതൽ രമേശ് ചെന്നിത്തല ആഭ്യന്തര, വിജിലൻസ് മന്ത്രിയായിരുന്നു. 25ന് സപ്തതി ആഘോഷിക്കുന്ന ചെന്നിത്തലയ്ക്കു മുൻകൂർ പിറന്നാൾ സമ്മാനമാണ് ആഭ്യന്തര മന്ത്രി സ്ഥാനം. 40 വർഷം മുമ്പാണ് ചെന്നിത്തല ആദ്യമായി കെ.കരുണാകരൻ മന്ത്രിസഭയിൽ അംഗമായത്. അന്ന് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന ചെന്നിത്തല, സർക്കാരിനെതിരെ നിരവധി ആരോപണങ്ങൾ ഉയർത്തിയിരുന്നു. കോൺഗ്രസ് പ്രവർത്തക സമിതി അംഗമായ ചെന്നിത്തല കോൺഗ്രസിന്റെ സംസ്ഥാന പ്രചാരണ സമതി അദ്ധ്യക്ഷനായി തിരഞ്ഞെടുപ്പ് കാലത്ത് കളം നിറഞ്ഞു