'കണ്ണാടിയിൽ നോക്കാറുണ്ടോ എന്ന് മകൻ ചോദിച്ചു', ശരീര ഭാഷയിൽ വീട്ടിൽ നിന്നും വിമർശനമുണ്ടായി
ജില്ലാ കമ്മിറ്റി യോഗത്തിൽ ഗോവിന്ദൻ,
തിരുവനന്തപുരം: തന്റെ വാർത്താ സമ്മേളനങ്ങളിൽ അപാകതയും പ്രശ്നങ്ങളുമുണ്ടെന്ന് തുറന്നു സമ്മതിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിലുണ്ടായ വിമർശനങ്ങൾക്കാണ് തന്റെ ശരീരഭാഷ ശരിയല്ലെന്ന് ഗോവിന്ദൻ സമ്മതിച്ചത്. ചിരിച്ചുകൊണ്ട് വാർത്താസമ്മേളനം നടത്തണമെന്ന് ചിലർ പറയും. ഗൗരവത്തിലാണ് വേണ്ടതെന്ന് മറ്റുചിലർ പറയും. അതിന്റെ ആശയക്കുഴപ്പം തനിക്കുണ്ടായിട്ടുണ്ട്.
വീട്ടിൽ നിന്നും വിമർശനമുണ്ടായി. വാർത്താസമ്മേളനത്തിന് ശേഷം താനത് കാണാറില്ല. കണ്ണാടിയിൽ നോക്കാറുണ്ടോയെന്നും വാർത്താസമ്മേളനം വീണ്ടും കണ്ടുനോക്കണമെന്നും ഒരിക്കൻ മകൻ തന്നോടാവശ്യപ്പെട്ടു. ശരീരഭാഷയിൽ മാറ്റം വരുത്താനാണ് വീണ്ടും കാണണമെന്ന് പറഞ്ഞത്. പ്രധാനപ്പെട്ട പ്രശ്നമാണെന്ന് തിരിച്ചറിഞ്ഞ്, മാദ്ധ്യമപ്രവർത്തകരോട് തിരിച്ചു ചോദ്യം ചോദിക്കുന്നത് താൻ ഒഴിവാക്കുകയാണ്.
തോൽക്കുമെന്ന് അറിയാമായിരുന്നിട്ടും തന്നെ മന:പൂർവം സ്ഥാനാർത്ഥിയാക്കിയെന്ന് ഭാര്യ പി.കെ.ശ്യാമള തന്നോട് പറഞ്ഞിരുന്നു. പി.കെ.ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തെ വിമർശിക്കുന്നവർ ആണധികാരത്തിന്റെ വക്താക്കളാണെന്നും ഗോവിന്ദൻ പറഞ്ഞു.
'മറ്റാരെ പ്രതിപക്ഷ
നേതാവാക്കും' ജില്ലാ കമ്മിറ്റി യോഗത്തിൽ പിണറായി വിജയനും എം.വി.ഗോവിന്ദനുമെതിരെ രൂക്ഷ
വിമർശനമാണുണ്ടായത്. പിണറായിയുടെ ധാർഷ്ട്യമാണ് പരാജയപ്പെടാനുള്ള പ്രധാന കാരണം. അദ്ദേഹത്തിന്റെ ശരീരഭാഷ സാധാരണക്കാരന് ഉൾക്കൊള്ളാൻ കഴിയാത്തതാണ്. വീട്ടിൽ പോയി പറയാൻ പറയുന്നതിന് പല അർത്ഥങ്ങളുണ്ട്. തിരുവനന്തപുരത്ത് പൊതുപരിപാടിയിൽ ഒരു സി.പി.എം പ്രവർത്തക സെൽഫിയെടുത്തതു പോലും തടഞ്ഞു. പ്രായപരിധിയിൽ പിണറായിക്ക് മാത്രം ഇളവ് നൽകാൻ കാരണമെന്താണെന്നും ചോദ്യം ഉയർന്നു. പിണറായിയെ പ്രതിപക്ഷ നേതാവാക്കുന്നത് ശരിയല്ലെന്നുള്ള വിമർശനത്തിന്, പിണറായി അല്ലാതെ മറ്റാരെ ആക്കുമെന്നായിരുന്നു എം.വി.ഗോവിന്ദന്റെ പ്രതികരണം.
രാജേഷിനും വീണയ്ക്കും
വിമർശനം
യു.പിയിൽ യോഗി ആദിത്യനാഥ് പന്തലിട്ടാണ് സാധാരണക്കാരുടെ പരാതി കേൾക്കുന്നത്. ഇവിടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ സാധാരണക്കാരന് പ്രവേശിക്കാൻ കഴിയുമായിരുന്നില്ലെന്നും വിമർശനമുയർന്നു. മന്ത്രിമാരായിരുന്ന എം.ബി.രാജേഷും വീണ ജോർജും പൂർണ പരാജയമായിരുന്നു. ലൈഫ് പദ്ധതിയും പാതിവഴിയിലായി. സംഘടനാ ബോധമില്ലാത്തവരെ മന്ത്രിയാക്കിയത് തിരിച്ചടിച്ചെന്നാണ് വീണാ ജോർജിനെതിരെ വിമർശനമുയർന്നത്. ജനങ്ങളെ വെല്ലുവിളിക്കുന്ന രീതിയിലാണ് പലപ്പോഴും പ്രതികരിച്ചത്. വെല്ലുവിളി ജനങ്ങളോടായിരുന്നു. ഇതിന്റെ പ്രതിഫലനമാണ് പരാജയമെന്നും വിമർശനമുണ്ടായി.