പിണറായിയെ അഭിവാദ്യം ചെയ്ത് എ.ഡി.തോമസ്, രക്ഷാപ്രവർത്തനത്തിന് മധുര പ്രതികാരം
തിരുവനന്തപുരം: ആലപ്പുഴയിൽ നിന്നുള്ള എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം എ.ഡി.തോമസ് നേരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ അടുത്തുചെന്ന് കൈപിടിച്ച് അഭിവാദ്യം ചെയ്തത് മധുരപ്രതികാരത്തിന്റെ രാഷ്ട്രീയ ചിത്രമായി.
2023 ഡിസംബർ 15ന് നവകേരളയാത്രയുമായി ആലപ്പുഴയിലെത്തിയ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എ.ഡി.തോമസിനെ പൊലീസ് പിടിച്ചുമാറ്റിയിരുന്നു. പിന്നാലെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ വാഹനത്തിൽ നിന്ന് വടിയുമായി ഇറങ്ങി മൃഗീയമായി തല്ലിച്ചതച്ചു. ഇതു കേരള മനഃസാക്ഷിയെ ഞെട്ടിച്ചിരുന്നു.സംഭവം വിവാദമായപ്പോഴും കോടതി വിമർശിച്ചിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ അതിനെ ന്യായീകരിക്കുകയാണ് ചെയ്തത്.പുനരന്വേഷണത്തിനുള്ള കോടതി ഉത്തരവ് നടപ്പാക്കിയിട്ടുമില്ല.സർക്കാർ നിലപാടിൽപ്രതിഷേധിച്ചാണ് യു.ഡി.എഫ്. നിയമസഭാ തിരഞ്ഞെടുപ്പിൽ തോമസിനെ ആലപ്പുഴ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കിയത്. സി.പി.എമ്മിന്റെ മുൻ ജില്ലാസെക്രട്ടറിയും സിറ്റിംഗ് എം.എൽ.എയുമായ ചിത്തരഞ്ജനെ തോൽപിച്ചാണ് തോമസ് എം.എൽ.എ. ആയത്. ഒരുപക്ഷെ, ഈ സംഭവം ഉണ്ടായില്ലായിരുന്നെങ്കിൽ തോമസ് മത്സരിക്കാനും ജയിക്കാനും സാഹചര്യമുണ്ടാകുമായിരുന്നില്ല. പുനരന്വേഷണം നടത്താൻ എസ്.ഐ.ടി.യെ ഏൽപിച്ച് പുതിയ യു.ഡി.എഫ്. സർക്കാർ ആദ്യമന്ത്രിസഭായോഗത്തിൽ ഉത്തരവിറക്കി.