പ്രതികൾക്ക് അഭിവാദ്യവുമായി സി.പി.എം പ്രവർത്തകർ
തിരുവനന്തപുരം: ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളെ നന്ദാവനം എ.ആർ ക്യാമ്പിൽ നിന്ന് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോൾ സി.പി.എം പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി അഭിവാദ്യമർപ്പിച്ചു. കോടതി വളപ്പിലും പ്രവർത്തകർ തടിച്ചുകൂടിയിരുന്നു.
ഉന്നത രാഷ്ട്രീയ ബന്ധമുളള പ്രതികൾക്ക് ജാമ്യം നൽകിയാൽ സംസ്ഥാനം വിട്ടുപോകാനും സമാന അക്രമ സംഭവങ്ങൾ നാട്ടിലുടനീളം ഉണ്ടാകാനും സാദ്ധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം പൊതുമുതലായാണ് നിയമത്തിൽ കണക്കാക്കുന്നതെന്നും പ്രോസിക്യൂട്ടർ കല്ലംപള്ളി മനു കോടതിയെ അറിയിച്ചു. അറസ്റ്റ് ചട്ടങ്ങൾ പാലിച്ചല്ലെന്നും ഇ.ഡി ഉദ്യോഗസ്ഥർ റെയ്ഡ് കഴിഞ്ഞ് മടങ്ങിയതിനാൽ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെട്ടില്ലെന്നും സ്വകാര്യ വാഹനമായതിനാൽ പൊതുമുതൽ നശിപ്പിച്ചില്ലെന്നുമാണ് പ്രതിഭാഗം വാദിച്ചത്. ഉദ്യോഗസ്ഥർ രേഖകളുമായി ഓഫീസിലെത്തുമ്പോഴേ ഔദ്യോഗിക കൃത്യനിർവഹണം പൂർത്തിയാവൂ എന്ന് പ്രോസിക്യൂഷൻ മറുപടി നൽകി.
അതേസമയം, പ്രതികളായ നിതിൻരാജ്,, മനോജ്, ജീവൻ, ഷാഹിൻ, ശ്രീജിത്ത് എന്നിവർ നൽകിയ ജാമ്യഹർജിയിൽ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് വിധിപറയും.