കൊച്ചി: പരിഷ്‌കരിച്ച കുർബാന ക്രിസ്‌മസിന് അർപ്പിച്ചില്ലെങ്കിൽ ശിക്ഷാനടപടികൾ സ്വീകരിക്കേണ്ടിവരുമെന്ന് എറണാകുളം അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് വൈദികർക്ക് മുന്നറിയിപ്പ് നൽകി. അനുസരണക്കേട് തുടർന്നാൽ മാർപാപ്പ നടപടി സ്വീകരിക്കുമെന്ന് വൈദികർക്ക് അയച്ച കത്തിൽ ആൻഡ്രൂസ് താഴത്ത് അറിയിച്ചു.
സഭയിൽ ഐക്യവും ഏകോപനവും സൃഷ്ടിക്കാനാണ് കുർബാനക്രമം പരിഷ്‌കരിച്ചത്. കഴിഞ്ഞവർഷം നടപ്പാക്കാൻ തീരുമാനിച്ച കുർബാനക്രമം ഈ ക്രിസ്‌മസിന് നടപ്പാക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ അന്ത്യശാസനം നൽകിയിരുന്നു. മാർപാപ്പയുടെ ഉത്തരവ് അനുസരിച്ചില്ലെങ്കിൽ അച്ചടക്കനടപടി വിളിച്ചുവരുത്തും. വൈദികപട്ടം സ്വീകരിക്കുമ്പോൾ എടുക്കുന്ന അനുസരണ ഉൾപ്പെടെ വ്രതങ്ങളുടെ ലംഘനം പാടില്ല. സഭയുടെ ഐക്യത്തിന് വേണ്ടിയാണിത്.
സിനഡ് തീരുമാനം ക്രിസ്‌മസിനെങ്കിലും നടപ്പാക്കാൻ ഓരോ വൈദികരും തയ്യാറാകണം. വ്യക്തിപരമോ വിശ്വാസപരമോ ആയ വിഷമതകളുണ്ടെങ്കിൽ സഭാനടപടികൾ പ്രകാരം ഇളവ് വാങ്ങണമെന്നും നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |