തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമ പ്രവർത്തകർക്ക് സംസ്ഥാന സർക്കാർ നൽകുന്ന 2020ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം എസ്.ആർ.ശക്തിധരന്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്‌ത ശില്‌പവുമടങ്ങുന്നതാണ് പുരസ്‌കാരം.ദേശാഭിമാനി ദിനപത്രത്തിലെ അസോസിയേറ്റ് എഡിറ്ററായി വിരമിച്ച എസ്.ആർ.ശക്തിധരൻ 1968ലാണ് പത്രപ്രവർത്തന രംഗത്തെത്തുന്നത്.ദേശാഭിമാനിയുടെ എറണാകുളം ജില്ലാ ലേഖകനായും രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ റിപ്പോർട്ടുകളെഴുതിയും എറണാകുളം,തൃശൂർ,തിരുവനന്തപുരം ജില്ലകളിൽ ഏറെക്കാലം പത്രപ്രവർത്തനം നടത്തി.തിരുവനന്തപുരം,തൃശൂർ പ്രസ് ക്ലബ് പ്രസിഡന്റ്,കേസരി ട്രസ്റ്റ് ചെയർമാൻ,എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
ദീർഘകാലം ദേശാഭിമാനിയ്‌ക്കായി നിയമസഭ റിപ്പോർട്ട് ചെയ്‌തു.പുതിയ നിയമസഭാ മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ രാഷ്ട്രപതി കെ.ആർ.നാരായണൻ ദീർഘകാലം പ്രവർത്തിച്ച നിയമസഭാലേഖകരെ ആദരിച്ചപ്പോൾ അദ്ദേഹവും ഉൾപ്പെട്ടിരുന്നു. പത്രപ്രവർത്തനരംഗത്തെ മികവിന് നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുള്ള ശക്തിധരൻ 3വർഷം കേരള മീഡിയ അക്കാഡമി ചെയർമാനായും സേവനമനുഷ്‌ഠിച്ചു.അശോകൻ ചരുവിൽ ചെയർമാനും ഇൻഫർമേഷൻ -പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്‌ടർ എച്ച്.ദിനേശൻ കൺവീനറും ഇ.എം.അഷ്‌റഫ്,എം.എസ്.ശ്രീകല എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാരം നിർണയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |