തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്‌മയ്‌ക്കെതിരെ കൊലക്കുറ്റത്തിനൊപ്പം തട്ടിക്കൊണ്ടുപോകലും ചേർത്ത് പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്താനായി ഗ്രീഷ്‌മ ഷാരോണിനെ വശീകരിച്ച് വിളിച്ചുവരുത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു.
ഗ്രീഷ്‌മയുടെ അമ്മയ്‌ക്കും അമ്മാവനുമെതിരെ തെളിവ് നശിപ്പിക്കൽ കുറ്റവും ചുമത്തി. പ്രണയത്തിന്റെ മറവിലെ ചതിയറിയാതെ ഷാരോൺ മരണത്തിന് കീഴടങ്ങിയിട്ട് 93ാം ദിവസവും, ഗ്രീഷ്‌മ ജയിലിലെത്തിയിട്ട് 85ാം ദിവസവുമാകുമ്പോഴാണ് പരമാവധി തെളിവുകൾ ശേഖരിച്ചെന്ന വിശ്വാസത്തിൽ കുറ്റപത്രം നെയ്യാറ്റിൻകര സെഷൻസ് കോടതിയിൽ പൊലീസ് സമർപ്പിച്ചത്.
ഉയർന്ന സാമ്പത്തിക ശേഷിയുളള സൈനികന്റെ വിവാഹാലോചന വന്നതോടെ ഷാരോണുമായുള്ള പ്രണയബന്ധം അവസാനിപ്പിക്കാൻ ഗ്രീഷ്‌മ ആഗ്രഹിച്ചു. ഷാരോൺ പിന്മാറിയില്ല. ഇതോടെയാണ് കൊലപാതകത്തിന് തീരുമാനിച്ചതെന്നാണ് കണ്ടെത്തൽ. ആസൂത്രിത കൊലപാതകമെന്നതിന്റെ തെളിവായി കഷായത്തിൽ കളനാശിനി കലർത്തുന്നതിന് മുമ്പ് ജ്യൂസിൽ ഡോളോ ചേർത്ത് നൽകിയതിന്റെയും, കഷായത്തിൽ വിഷം കലർത്തുന്നതിന് ഗൂഗിളിൽ തെരഞ്ഞതിന്റെയുമെല്ലാം തെളിവുകൾ സമർപ്പിച്ചിട്ടുണ്ട്. കൊലപാതക ദിവസം ഷാരോണിനെ ഗ്രീഷ്‌മയുടെ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് കഷായം നൽകിയതെന്നതിന് തെളിവായി വീണ്ടെടുത്ത വാട്‌സാപ്പ് ചാറ്റുകളും സമർപ്പിച്ചു.
2022 ഒക്ടോബർ 14ന് കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ ഷാരോണിനെ ഗ്രീഷ്‌മ ഫോണിൽ വിളിച്ച് കൂട്ടികൊണ്ട് പോയന്നെ ഭാഗം കൂട്ടിച്ചേർത്ത കാര്യം പ്രോസിക്യൂട്ടർ ജഡ്‌ജിയെ ധരിപ്പിച്ചു.തുടർന്ന്, ഇക്കാര്യത്തിൽ കൂടുതൽ വാദം വേണമെന്നാവശ്യപ്പെട്ട് കേസ് പരിഗണിക്കുന്നത് നിറുത്തിവച്ചു. പിന്നീട് ഒന്നേകാൽ മണിക്കൂറിന് ശേഷം വീണ്ടും വാദം നടന്നു.
കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിലായതിനാൽ കേരളത്തിൽ വിചാരണ നടത്താനാകുമോയെന്ന നിയമ പ്രശ്‌നം മറികടക്കാനാകുമെന്നാണ് പൊലീസ് കരുതുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈ.എസ്.പി കെ.ജെ.ജോൺസൺ ഗുണ്ടാബന്ധത്തിന്റെ പേരിൽ സസ്‌പെൻഷനിലായതോടെ, റൂറൽ എസ്.പി ഡി.ശില്‍പയുടെയും അഡീഷണൽ എസ്.പി സുൽഫിക്കറിന്റെയും നേരിട്ടുള്ള മേൽനോട്ടത്തിലാണ് കുറ്റപത്രം തയ്യാറാക്കിയത്. 90 ദിവസത്തിനകം കുറ്റപത്രം നൽകിയതിനാൽ വിധിക്ക് മുമ്പ് ഗ്രീഷ്മയ്‌ക്ക് ജാമ്യം ലഭിക്കാനുളള വഴിയടഞ്ഞു. കേസിന്മേൽ 27ന് കോടതി വിശദമായ വാദം കേൾക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |