തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ കഴിഞ്ഞ മാസത്ത ശമ്പളം ഇതുവരെ വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് ജീവനക്കാർ സമരം ആരംഭിച്ചു. ഭരണാനുകൂല സംഘടനകൾ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് സമരം. പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിലുള്ള അനിശ്ചിതകാല സമരം നാളെ മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ ആരംഭിക്കും. ഇന്നലെ ജീവനക്കാർ ചീഫ് ഓഫീസ് പടിക്കലും വിവിധ ഡിപ്പോ ഓഫീസുകൾക്ക് മുന്നിലും പ്രതിഷേധ സമരം നടത്തി. ചില ഡിപ്പോകളിൽ നടന്ന സമരത്തിൽ പങ്കെടുത്തവരെ പൊലീസ് എത്തിയാണ് നീക്കം ചെയ്തത്. വരും നാളുകളിൽ സമരം ശക്തമാക്കാനാണ് സംഘടനകളുടെ തീരുമാനം. അതേസമയം കെ.എസ്.ആർ.ടി.സി ആവശ്യപ്പെട്ട 30 കോടിരൂപ അനുവദിക്കുന്ന കാര്യത്തിൽ ധനവകുപ്പ് തീരുമാനം എടുത്തിട്ടില്ല. ധനവകുപ്പ് ആവശ്യപ്പെട്ട മുഴുവൻ രേഖകളും ഗതാഗതവകുപ്പ് സെക്രട്ടറി നേരത്തെ കൈമാറിയിരുന്നു. നേരത്തെ സർക്കാർ അനുവദിച്ച 30 കോടിരൂപ ബാങ്ക് കൺസോർഷ്യത്തിന്റെ തിരിച്ചടവിലേക്ക് പോയിരുന്നു. തുടർന്നാണ് നിലവിലെ പ്രതിസന്ധി ഉണ്ടായത്. പമ്പ സ്പെഷ്യൽ ഡ്യൂട്ടി ചെയ്യുന്നവർ ഡ്യൂട്ടി ബഹിഷ്‌കരിക്കുമെന്ന് ഭീഷണി മുഴക്കിയതോടെ അവർക്ക് ഇന്നലെ ശമ്പളം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |