തിരുവനന്തപുരം: ശമ്പള വിതരണത്തിന് 35 കോടി രൂപ കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി സർക്കാരിന് കത്ത് നൽകി. എന്നാൽ, ധനവകുപ്പ് ഇക്കാര്യത്തിൽ അനുകൂലമായല്ല പ്രതികരിച്ചതെന്നാണ് വിവരം. ശമ്പള വിതരണത്തിനുള്ള തുക കെ.എസ്.ആർ.ടി.സി സ്വന്തം നിലയ്ക്ക് കണ്ടെത്തണമെന്ന മുൻനിലപാട് ധനവകുപ്പ് ആവർത്തിച്ചു.
സർക്കാർ ഈ മാസം അനുവദിച്ച 30 കോടി കഴിഞ്ഞമാസം എടുത്ത ഓവർ ഡ്രാഫ്റ്റിനായി അടച്ചു. കുറച്ച് തുക കൂടി അടയ്ക്കാനുണ്ട്. ഇത് പൂർത്തിയാക്കുന്ന മുറയ്ക്ക് ഈ മാസം 45 കോടി രൂപ ഓവർ ഡ്രാഫ്റ്റ് എടുക്കാനാണ് കെ.എസ്.ആർ.ടി.സി ശ്രമം. ഇതിനൊപ്പം സർക്കാർ 35 കോടി കൂടി അനുവദിച്ചാൽ കളക്ഷനിൽ നിന്നുള്ള നീക്കിയിരിപ്പും കൂടി ചേർത്ത് ഈ മാസം ശമ്പളം നൽകാനാകുമെന്നാണ് പ്രതീക്ഷ. കാര്യങ്ങൾ ഉദ്ദേശിച്ച രീതിയിൽ നടന്നാലും നടപടികൾ പൂർത്തിയാക്കി ശമ്പളം നൽകാൻ ഒരാഴ്ച കൂടിയെടുക്കും.
ശമ്പളമുടക്കത്തിൽ പ്രതിഷേധിച്ച് സി.ഐ.ടി.യുവും ഐ.എൻ.ടി.യു.സിയും ചീഫ് ഓഫീസിന് മുന്നിൽ നടത്തുന്ന സമരം ആറാം ദിവസത്തിലേക്ക് കടന്നു. ബി.എം.എസിന്റെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അഞ്ചാം ദിനത്തിലെത്തി. എ.ഐ.ടി.യു.സി ജില്ലാ കേന്ദ്രങ്ങളിൽ അനിശ്ചിതകാല സമരത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |