തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ സിംഗിൾ ഡ്യൂട്ടി സംവിധാനം ഏർപ്പെടുത്താനുള്ള നീക്കത്തെ, മന്ത്രിമാരുമായുള്ള ചർച്ചയിൽ തൊഴിലാളി സംഘടനകൾ ഒന്നടങ്കം എതിർത്തതോടെ നിയമോപദേശം തേടാൻ തീരുമാനം. 1962ലെ കേരള മോട്ടോർ ട്രാൻസ്‌പോർട്ട് വർക്കേഴ്സ് ആക്ട് പ്രകാരം മാനേജ്‌മെന്റ് തയ്യാറാക്കിയ ഡ്യൂട്ടി ക്രമീകരണവുമായി ബന്ധപ്പെട്ടാണ് നിയമ സെക്രട്ടറിയോട് ഉപദേശം തേടുക. അത് ലഭിച്ചശേഷം 22ന് വീണ്ടും ചർച്ച നടത്തും. മന്ത്രിമാരായ ആന്റണിരാജു, വി.ശിവൻകുട്ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ രണ്ടുദിവസമായി ചർച്ച നടന്നത്.
വർക്കേഴ്സ് ആക്ട് പ്രകാരം ദിവസം എട്ടുമണിക്കൂറാണ് ഡ്യൂട്ടി. ഇതിനുശേഷം ജോലി ചെയ്യുന്ന സമയത്തിന് അടിസ്ഥാന വേതനത്തിന്റെ ഒന്നര ഇരട്ടി ശമ്പളം നൽകുന്നതുൾപ്പെടെയുള്ള 12 മണിക്കൂർ ഡ്യൂട്ടി ക്രമീകരണമാണ് മാനേജ്മെന്റ് തയ്യാറാക്കിയത്. ആഴ്ചയിൽ ആറുദിവസവും ജീവനക്കാർ ജോലിക്ക് എത്തേണ്ടിയും വരും.
എന്നാൽ, ഡ്യൂട്ടിക്ക് ഹാജരാകുന്ന സമയം മുതൽ അവസാനിക്കുന്നതുവരെയുള്ള എട്ടുമണിക്കൂർ ഒരു ഡ്യൂട്ടിയായി പരിഗണിക്കണമെന്നും വിശ്രമ സമയം കഴിഞ്ഞ് ഏഴുമണിക്കൂർ ജോലി ചെയ്യാമെന്നുമാണ് തൊഴിലാളി സംഘടനകൾ ചർച്ചയിൽ അറിയിച്ചത്. തുടർന്നാണ് നിയമോപദേശം തേടാൻ തീരുമാനിച്ചത്. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് സിംഗിൾ ഡ്യൂട്ടി നടപ്പാക്കാൻ മാനേജ്‌മെന്റ് ശ്രമം തുടങ്ങിയത്.
എല്ലാ മാസവും സമരം
ശരിയല്ല :ആന്റണി രാജു
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ തൊഴിൽ,ഗതാഗത മന്ത്രിമാരും തൊഴിലാളി യൂണിയനുകളുമായി രണ്ടാം ദിവസത്തെ ചർച്ചയും ധാരണയാകാതെ പിരിഞ്ഞു. 22ന് വീണ്ടും യോഗം ചേരും. എല്ലാ മാസവും സമരം ചെയ്യുന്നതും കേസുമായി പോകുന്നതും ശരിയല്ലെന്ന് മന്ത്രി ആന്റണി രാജു ചർച്ചയിൽ പറഞ്ഞു. 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിയെച്ചൊല്ലിയാണ് തർക്കം. ഇതിൽ നിയമ സെക്രട്ടറിയുടെ ഉപദേശം തേടിയെന്ന് മന്ത്രിമാർ അറിയിച്ചു. 60 വർഷം മുമ്പത്തെ നിയമം വച്ച് സിംഗിൾ ഡ്യൂട്ടി സമ്മതിക്കില്ലെന്ന് യൂണിയനുകൾ അറിയിച്ചു. എട്ട് മണിക്കൂർ കഴിഞ്ഞാൽ ഓവർടൈം വേതനം നൽകണമെന്ന നിർദേശത്തിലും തീരുമാനമായില്ല.അഞ്ചാം തീയതിക്കകം ശമ്പളം നൽകുന്ന കാര്യം മുഖ്യന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കും. 331 പേർക്കുള്ള സ്ഥലം മാറ്റ സംരക്ഷണം 30 പേർക്ക് മാത്രമാക്കണമെന്ന് മാനേജ്മെന്റ് ആവശ്യപ്പെട്ടു.100 പേർക്കെങ്കിലും സംരക്ഷണം നൽകണമെന്ന് യൂണിയനുകളും ആവശ്യപ്പെട്ടു.യൂണിയനുകളെ കൂടി ഉൾപ്പെടുത്തി ഉപദേശക ബോർഡ് രൂപീകരിക്കാനും തീരുമാനമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |