ദുബായ് സെക്സ് റാക്കറ്റ് (ഡെക്ക്) സംശയനിഴലിൽ സിനിമ, സീരിയൽ താരങ്ങളും
കൊച്ചി: ഫാഷൻ ശില്പശാലയെന്ന വ്യാജേന യുവതികളെ ദുബായിൽ എത്തിച്ച് സെക്സ് റാക്കറ്റിന് കൈമാറിയ കേസിലെ അന്വേഷണം സിനിമാ-സീരിയൽ താരങ്ങളിലേക്കും ഗുണ്ടാസംഘങ്ങളിലേക്കും വ്യാപിപ്പിച്ചു. മുഖ്യപ്രതിയായ ആലുവ തൈനോത്തിൽ കടവിൽ താമസിക്കുന്ന ഗുരുവായൂർ സ്വദേശി സിന്ധുവിന്റെ (സ്റ്റോയ്സി, 56) മകനും മകളും നടത്തുന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിക്ക് ചില താരങ്ങളുമായി ബന്ധമുണ്ട്. ഇവർ മുഖേന യുവതികളെ സ്വാധീനിച്ചാണോ ദുബായിൽ എത്തിച്ചതെന്ന് പരിശോധിക്കും. റിമാൻഡിലുള്ള രണ്ടാം പ്രതി തിരുവനന്തപുരം പോങ്ങുവിള സ്വദേശി അലീനയ്ക്ക് (23) ലഹരി, ഗുണ്ടാ മാഫിയകളുമായി അടുത്ത ബന്ധമുണ്ട്. ഗുണ്ടാനേതാവായ ആൺസുഹൃത്ത് ഔറംഗസേബിന്റെ പേരിൽ ഇവർ പരാതിക്കാരെ ഭീഷണിപ്പെടുത്തിയിരുന്നു. ഔറംഗസേബിനായി അന്വേഷണം ശക്തമാക്കി. എൻ.ഐ.എയും കേസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
മുംബയ് വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്ത സിന്ധുവിനെ കൊച്ചിയിലെത്തിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ചോദ്യം ചെയ്തു തുടങ്ങി. എത്രകാലമായി ഇടപാട് തുടങ്ങിയിട്ട്, എത്ര യുവതികളെ ദുബായിൽ എത്തിച്ചു, പിന്നിൽ ആരൊക്കെ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് ശ്രമം. മോഡലിംഗ് കെണി ആസൂത്രണം ചെയ്തത് സിന്ധുവാണ്. യുവതികൾക്ക് വിസ നൽകിയതും ദുബായിൽ സൗകര്യങ്ങൾ ഒരുക്കിയതും ഇവരാണ്. മോഡലിംഗ് പരിശീലനം, ജോലി, വീഡിയോ ഷൂട്ട്, ആഡംബര ഹോട്ടലിൽ താമസം എന്നിവ വാഗ്ദാനം ചെയ്താണ് യുവതികളെ പ്രലോഭിപ്പിച്ചത്.
ഹൃദ്രോഗിയായ സിന്ധുവിനെ കരുതലോടെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. 20 വർഷമായി ദുബായിൽ താമസിക്കുന്ന ഇവർ വല്ലപ്പോഴുമേ കേരളത്തിൽ വരാറുള്ളൂ. കേസിൽ റിമാൻഡിലായ പൊന്നാനി സ്വദേശി മഞ്ജിമ, അലീന എന്നിവരാണ് സിന്ധുവിനുവേണ്ടി യുവതികളെ കണ്ടെത്തിയിരുന്നത്. കേസിൽ രണ്ട് സ്ത്രീകളെ പിടികൂടാനുണ്ട്. ദുബായിലുള്ള ഇവരെ നാട്ടിലെത്തിക്കാൻ പൊലീസ് ശ്രമം തുടങ്ങി.
കേസുകൾ മൂന്ന്
സിന്ധുവിന്റെ സംഘത്തിനെതിരെ ഒരു കൊല്ലം സ്വദേശിനി എറണാകുളം മജിസ്ട്രേട്ട് കോടതിയിൽ പരാതി നൽകി. ഇതോടെ കേസുകളുടെ എണ്ണം മൂന്നായി. ഈമാസം ഒമ്പതിനാണ് ആദ്യ പരാതി പൊലീസിന് ലഭിച്ചത്. അന്നുതന്നെ സിന്ധുവിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
മോഡലിംഗിന്റെ മറവിൽ നടന്നത് സംഘടിത കുറ്റകൃത്യമാണ്. സമഗ്ര അന്വേഷണത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇരകളെ ഉപയോഗിച്ച് സ്വർണക്കടത്ത് നടന്നതായി വിവരമില്ല. കാളിരാജ് മഹേഷ്കുമാർ പൊലീസ് കമ്മിഷണർ, കൊച്ചി സിറ്റി