ആലപ്പുഴ: അറുപതുകാരിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന് സഹോദരന്റെ വെളിപ്പെടുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിൽ കുടുംബവീട്ടിലെ അടുക്കള വാതിലിന് സമീപം കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെടുത്തു.
പാതിരാപ്പള്ളി പൂങ്കാവ് പള്ളിക്ക് സമീപം മാരാരിക്കുളം തെക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ വടക്കൻപറമ്പിൽ വീട്ടിൽ റോസമ്മയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഇളയ സഹോദരൻ ബെന്നിയെ (55) ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റുചെയ്തു.
വീട്ടുജോലിയിലൂടെ വരുമാനം കണ്ടെത്തിയിരുന്ന റോസമ്മ പുനർവിവാഹത്തിന് തയാറെടുക്കവെയാണ് കൊല്ലപ്പെട്ടത്. അതിനാൽ ദുരഭിമാനക്കൊലയാണെന്ന് സംശയമുണ്ട്. റോസമ്മയുടെ സ്വർണം പണയം വയ്ക്കാൻ ബെന്നി ആവശ്യപ്പെട്ടിരുന്നതായും ഇതിന്റെ പേരിൽ തർക്കമുണ്ടായതായും ഇപ്പോൾ സ്വർണം കാണുന്നില്ലെന്നും ഇളയമകൻ ജോമോൻ പൊലീസിനോട് പറഞ്ഞു.
എന്നാൽ, മരിച്ചുപോയ തന്റെ ഭാര്യയെക്കുറിച്ച് റോസമ്മ മോശമായി സംസാരിച്ചപ്പോൾ പെട്ടെന്നുണ്ടായ പ്രകോപനത്തിൽ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചുവെന്നാണ് പ്രതിയുടെ മൊഴി. കഴിഞ്ഞ വ്യാഴാഴ്ച മുതൽ റോസമ്മയെ കാണാനില്ലായിരുന്നു.
വീട്ടുജോലിയുടെ ഭാഗമായി പോയതായിരിക്കുമെന്ന് കരുതി മക്കളാരും പൊലീസിൽ പരാതി നൽകിയിരുന്നില്ല. റോസമ്മയുടെ ഭർത്താവ് ജോണി 35 വർഷം മുമ്പ് കുടുംബത്തെ ഉപേക്ഷിച്ച് പോയതാണ്. മക്കൾ: ജോജി, ജോമോൻ. മരുമക്കൾ: ക്ലിന്റു, ജാസ്മിൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |