ആലപ്പുഴ/മാന്നാർ: 15 വർഷം മുമ്പ് ചെന്നിത്തല ഇരമത്തൂർ പായിക്കാട്ട് മീനത്തേതിൽ കലയെ കൊന്ന കേസിൽ തെളിവെടുപ്പ് ഇന്നലെയും നടന്നില്ല. കല കൊല്ലപ്പെട്ടതിനെയും മൃതദേഹം മറവു ചെയ്തതിനെയും കുറിച്ചുള്ള അവ്യക്തത തുടരുകയാണ്.
കസ്റ്റഡിയിലുള്ള ചെന്നിത്തല ഇരമത്തൂർ കണ്ണമ്പള്ളിൽ ജിനുഗോപി (48), കണ്ണമ്പള്ളിൽ സോമരാജൻ (55), കണ്ണമ്പള്ളിൽ പ്രമോദ് (45) എന്നിവരെ വ്യാഴാഴ്ച മുഴുവൻ ചോദ്യം ചെയ്‌തെങ്കിലും കൂടുതൽ വിവരമൊന്നും ലഭിച്ചില്ല.
രാത്രിയോടെ രണ്ടും, നാലും പ്രതികളായ ജിനുഗോപി, പ്രമോദ് എന്നിവരെ രണ്ടിടങ്ങളിലേക്ക് മാറ്റി. മൂന്നാം പ്രതി സോമരാജൻ മാത്രമാണ് മാന്നാർ സ്റ്റേഷനിലുള്ളത്. മൂന്നുപേരെയും വെവേറെ സ്ഥലങ്ങളിലിരുത്തി ചോദ്യം ചെയ്യാനായിരുന്നു ഇത്. ഇവരുടെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും ഇന്നലെ ചോദ്യംചെയ്തു. കലയുടെ സഹോദരങ്ങളായ കവികുമാർ, കലാധരൻ എന്നിവരെ കഴിഞ്ഞദിവസം മാന്നാർ സ്റ്റേഷനിലേക്ക് വിളിപ്പ് വിവരങ്ങൾ തേടിയിരുന്നു. കലയുടെ ഭർത്താവും ഒന്നാം പ്രതിയുമായ അനിലിനെ ഇസ്രയേലിൽ നിന്ന് നാട്ടിലെത്തിക്കാനുള്ള നടപടിയാരംഭിച്ചു.
15 വർഷം മുമ്പ് പ്രതികളുമായി ബന്ധമുണ്ടായിരുന്നവരെയും ചോദ്യം ചെയ്യുകയാണ്. കല നാടുവിട്ടശേഷം പാലക്കാടുണ്ടെന്ന നിലയിൽ ബന്ധുവിന് ലഭിച്ച ഫോൺകാളിനെപ്പറ്റിയും അന്വേഷിക്കും.
ഡി.എൻ.എ ഫലം നർണായകം
സെപ്ടിക് ടാങ്കിൽ കണ്ടെത്തിയ അവശിഷ്ടങ്ങൾ കലയുടേതാണോ എന്ന് ഉറപ്പിക്കാനുള്ള ഡി.എൻ.എ പരിശോധനാഫലം അടുത്തയാഴ്ച തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ നിന്ന് ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. വിവരം പുറത്തുവന്ന ദിവസം മകനെ വിളിച്ച് കലയെ കൊന്നിട്ടില്ലെന്ന് അനിൽ പറഞ്ഞതും ഗൗരവമായാണ് പൊലീസ് കാണുന്നത്. ദൃശ്യം മോഡലിൽ മൃതദേഹാവശിഷ്ടം കണ്ടെത്താനാകാത്ത വിധം ഒളിപ്പിച്ചോ എന്നും സംശയമുണ്ട്. കെട്ടിട അവശിഷ്ടങ്ങളുൾപ്പെടെ ടാങ്കിൽ നിന്ന് കണ്ടെത്തിയതോടെ, നിർമ്മാണത്തൊഴിലാളിയായ അനിൽ അസ്ഥികൂടമുൾപ്പെടെയുള്ളവ എവിടെയോ സുരക്ഷിതമാക്കിയെന്നാണ് കരുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |