കേന്ദ്രത്തിന്റെയും കാന്തപുരത്തിന്റെയും നിർണായക ഇടപെടൽ
ന്യൂഡൽഹി/കൊച്ചി: ഇന്ന് നടപ്പാക്കാനിരുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ യെമൻ മാറ്റിവച്ചു. കാന്തപുരം എ.പി. അബൂബക്കർ മുസ്ളിയാരുടെയും, വിദേശകാര്യ മന്ത്രാലയം, ഗവർണർ വി.ആർ. ആർലേക്കർ, സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ എന്നിവയുടെ ഇടപെടലിനെ തുടർന്നാണ് നടപടി. ആക്ഷൻ കൗൺസിലാണ് വധശിക്ഷ മാറ്റിവച്ചവിവരം ഇന്നലെ ഉച്ചകഴിഞ്ഞറിയിച്ചത്. വിദേശകാര്യ മന്ത്രാലയവും കാന്തപുരം എ.പി. അബൂബക്കർ മുസ്ളിയാരും ഇത് സ്ഥിരീകരിച്ചു.
കൊല്ലപ്പെട്ട യമൻ പൗരൻ തലാൽ അബ്ദുമഹ്ദിയുടെ കുടുംബത്തിന് ദയാധനം നൽകി വധശിക്ഷ ഒഴിവാക്കാനുള്ള ചർച്ച ഇന്നലെ രാവിലെ പുനഃരാരംഭിച്ചു. യെമനിലെ സൂഫി പണ്ഡിതൻ ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീളിനോട് വിഷയത്തിൽ ഇടപെടാൻ കാന്തപുരം അഭ്യർത്ഥിച്ചിരുന്നു. ശൈഖിന്റെ നിർദ്ദേശപ്രകാരം തലാലിന്റെ ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യമൻ ശൂറാ കൗൺസിൽ അംഗവുമായ വ്യക്തി തലാലിന്റെ നാടായ ദമാറിലെത്തി. തുടർന്നുള്ള കൂടിക്കാഴ്ചയിൽ വധശിക്ഷ മാറ്റിവയ്ക്കണമെന്ന കാന്തപുരത്തിന്റെ ആവശ്യം കുടുംബം അംഗീകരിച്ചു. ശിക്ഷ വിധിച്ച യമന്റെ അറ്റോണി ജനറലും തലാലിന്റെ കുടുംബവുമായി ചർച്ച നടത്തി. വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ സനയിലെ ജയിൽ അധികൃതരുമായും പ്രോസിക്യൂട്ടറുടെ ഓഫീസുമായും നിരന്തരം ആശയവിനിമയം നടത്തി.
ഇടപെട്ടത് മനുഷ്യനെന്ന നിലയിൽ
മനുഷ്യനെന്ന നിലയ്ക്ക് തനിക്ക് കഴിയുന്നതു മാത്രമാണ് ചെയ്തതെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. വധശിക്ഷ നീട്ടിവച്ചതിൽ സന്തോഷമുണ്ട്. മനുഷ്യനുവേണ്ടി ഇടപെടണമെന്നാണ് അവിടുത്തെ മതപണ്ഡിതരോട് ആവശ്യപ്പെട്ടത്. വിഷയത്തിൽ തുടർന്നും ഇടപെടും. ഇക്കാര്യം കേന്ദ്ര-സംസ്ഥാന സർക്കാരുകളെയും പ്രധാനമന്ത്രിയുടെ ഓഫീസിനെയും അറിയിച്ചിട്ടുണ്ട്. യെമൻ ജനതയ്ക്ക് സ്വീകാര്യരായ മുസ്ലിം പണ്ഡിതരെയാണ് താൻ ബന്ധപെട്ടത്. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ചാണ്ടി ഉമ്മൻ എം.എൽ.എ കഴിഞ്ഞ വെള്ളിയാഴ്ചയാണ് തന്നെ സമീപിച്ചിരുന്നു. ദയാധനത്തിന്റെ സമാഹരണവും ചാണ്ടിയുടെ നേതൃത്വത്തിലാണ് നടക്കുന്നതെന്നും കാന്തപുരം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കാന്തപുരത്തെ അഭിനന്ദിച്ച് സന്ദേശമയച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |