
തൃശൂർ: നടിയെ ആക്രമിച്ച കേസിൽ ആര് തെറ്റ് ചെയ്‌താലും ശിക്ഷിക്കപ്പെടണമെന്ന് നടൻ ടൊവിനോ തോമസ്. അതിജീവിതയ്‌ക്ക് നീതി ലഭിക്കുകയാണ് പ്രധാനമെന്നും ടൊവിനോ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം നാടായ തൃശൂർ ഇരിങ്ങാലക്കുടയിലെ ബൂത്തിലാണ് ടൊവിനോ കുടുംബസമേതമെത്തി വോട്ട് ചെയ്‌തത്.
'കേസിൽ സർക്കാർ അപ്പീലിന് പോകുന്നത് നല്ല കാര്യമാണ്. അല്ലാതെ ഞാനെന്താ പറയുക. ഇക്കാര്യത്തിൽ നിങ്ങൾ മാദ്ധ്യമപ്രവർത്തകർക്ക് അറിയാവുന്നത്ര പോലും ചിലപ്പോൾ എനിക്ക് അറിയില്ലായിരിക്കും. അതിജീവിതയ്‌ക്ക് നീതി ലഭിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കുറ്റവാളികൾ ശിക്ഷിക്കപ്പെടണം. നമ്മൾ കേസ് ഫയലും കണ്ടിട്ടില്ല, കൃത്യം നടക്കുന്നതും കണ്ടിട്ടില്ല. അതുകൊണ്ട് കോടതി വിധിയെ നമ്മൾ വിശ്വസിക്കണം എന്നാണ് എനിക്ക് തോന്നുന്നത്. അതിനപ്പുറത്തേക്ക് എന്തെങ്കിലുമുണ്ടെങ്കിൽ ഞാനും കാത്തിരിക്കുകയാണ്. തെറ്റ് ചെയ്‌തവർ ഒരു കാരണവശാലും രക്ഷപ്പെടരുത്'- ടൊവിനോ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |