വയനാട് ദുരന്തം , ടൗൺഷിപ്പിലെ ആദ്യ ഗൃഹപ്രവേശം ഇന്ന്
കൽപ്പറ്റ: വയനാട് ടൗൺഷിപ്പിലെ ആദ്യ ഗൃഹപ്രവേശന ചടങ്ങ് ഇന്ന് നടക്കും. ഉരുൾ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട ചൂരൽമല സ്വദേശി കണ്ണങ്കൈ കെ.വിജയൻ ഇന്നുമുതൽ ടൗൺഷിപ്പിലെ വീട്ടിൽ താമസമാക്കും. രാവിലെ 10.30നാണ് പാലുകാച്ചൽ. ഉരുൾ ദുരന്തത്തിന്‌ശേഷം 21 മാസമായി ബന്ധുവീട്ടിലായിരുന്നു. വെള്ളിയാഴ്ച ടൗൺഷിപ്പിലെ വീടിന്റെ താക്കോൽ ലഭിച്ചു. ദുരന്തത്തിനു ശേഷം സന്നദ്ധ സംഘടനകൾ നൽകിയ ഫർണിച്ചർ ഇന്നലെ വൈകിട്ടോടെ വീട്ടിലെത്തിച്ചു. ഫർണിച്ചർ വാങ്ങാൻ സർക്കാർ അനുവദിച്ച ലക്ഷം രൂപ ഉപയോഗിച്ച് രണ്ട് കട്ടിലും സോഫാസെറ്റിയും വാങ്ങി. ലളിതമായ ചടങ്ങിലേക്ക് ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ക്ഷണിച്ചതായി വിജയൻ പറഞ്ഞു.
ആദ്യഘട്ടത്തിൽ രേഖകൾ കൈമാറിയ ഗുണഭോക്താക്കളിൽ ടൗൺഷിപ്പിൽ താമസം ആരംഭിക്കുന്ന ആദ്യ കുടുംബം കൂടിയാണ് വിജയന്റേത്. മറ്റ് കുടുംബങ്ങൾ ഒരുമിച്ച് താമസമാക്കാം എന്ന തീരുമാനത്തിലാണ്. വിജയൻ, ഭാര്യ ലാലു, മക്കളായ സ്മിജിത്ത്, സ്മിജ, വിജയന്റെ സഹോദരി രേണുകാദേവി തുടങ്ങിയവരാണ് വീട്ടിൽ ഉണ്ടാവുക. ഇതുവരെ 159 വീടുകൾ ടൗൺഷിപ്പിൽ ഗുണഭോക്താക്കൾക്ക് കൈമാറി. 19 വീടുകൾ കൂടി അടുത്തദിവസം കൈമാറും.
'' സന്തോഷത്തോടെ വീട്ടിൽ കയറി താമസിക്കുകയാണ്. ചൂരൽമല സ്‌കൂൾ റോഡിൽ ഷീറ്റിട്ട വീട്ടിലായിരുന്നു താമസം. ദുരന്തത്തിൽ വീട് തകർന്നു. ഇനിയെന്ത് എന്ന ചോദ്യവുമായി നിൽക്കുമ്പോഴാണ് സർക്കാർ ചേർത്തുപിടിച്ചത്. കൽപ്പറ്റ നഗരത്തിനടുത്ത് ഇത്രയും മനോഹരമായ വീട് കിട്ടുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല''
വിജയൻ