വരൂ, കലയിൽ അലിയാം, സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കം
തിരുവനന്തപുരം: കോവളം തീരത്തെ പഞ്ചാര മണലിൽ ആടിത്തിമിർക്കുകയാണ് അഥീനയും ജൂവലും. ''അമൈസിംഗ്..."" നൃത്തം കാണാൻ ഓടിയെത്തിയത് ബോസ്നിയക്കാരി അൻജ. ബീച്ചിൽ നിന്ന പയ്യന്റെ കമന്റ് പിറകേ വന്നൂ, 'മദാമ്മേ, ഇത് വെറും സാമ്പിൾ. ഇന്ന് സിറ്റിയിലോട്ടിറങ്ങ്. കാണാം പൊടിപൂരം. തിരോന്തരത്ത് ഇത്തവണ പൊളിക്കും. പൊളിച്ചടുക്കും..."
പൂന്തുറ സെന്റ് ഫിലോമിന സ്കൂളിലെ അഥീനയും മുക്കോല സെന്റ് തോമസ് സ്കൂളിലെ ജൂവലും കുച്ചുപ്പുടിയും ഭരതനാട്യവും പ്രാക്ടീസ് ചെയ്യാനാണ് കോവളത്തെത്തിയത്. നൃത്തം കണ്ട് ഹരംപിടിച്ച മദാമ്മയ്ക്കും ചില സ്റ്റെപ്പുകൾ കാണിച്ചുകൊടുത്തു. അനുകരിക്കാൻ നോക്കിയപ്പോൾ ദാ കിടക്കുന്നു താഴെ.
വാട്ടീസ് ഗോയിംഗ് ഓൺ...? കടലിൽ സർഫിംഗിനിടെ കരയ്ക്കെത്തിയ ജർമ്മൻകാരൻ ഹെൻട്രിക്കിനും സംഭവം എന്തെന്നറിയാൻ മോഹം. ഇന്ത്യൻ ക്ളാസിക്കൽ ഡാൻസാണെന്നറിഞ്ഞതോടെ ഹെൻട്രി ബാഗിൽ നിന്ന് ക്യാമറയെടുത്ത് പകർത്തി. പിന്നെ, ചുറ്റുംകൂടിയവരോട് ഡാൻസിനെപ്പറ്റി ചോദിച്ചു.
ഒരു 'നാടൻസായിപ്പ് " ഇടപെട്ടു. അതും ആവേശം സ്റ്റൈലിൽ. എടാ മോനേ, സ്റ്റേറ്റ് സ്കൂൾ കലോത്സവ് സ്റ്റാർട്ടിംഗ് ടുമാറോ. ഡാൻസ്, മിമികിസ്, മോണോ ആക്ട്, ഡ്രാമ, സോംഗ്, കഥകളി കോംപറ്റീഷൻ. വെരി വെരി സൂപ്പർ. യു ആർ വെൽക്കം...
''ഓ കഥകളി""... അന്തംവിട്ടുനിന്ന സായിപ്പിന്റെ മുഖം തെളിഞ്ഞു. 'ഐ വെൽക്കം ദെയർ ടു എൻജോയ് കഥകളി". ഇതുംപറഞ്ഞ് സായിപ്പ് സർഫിംഗ് ബോർഡുമെടുത്ത് വീണ്ടും കടലിൽ ചാടി.
തങ്ങളുടെ കുച്ചുപ്പുടിയും ഭരതനാട്യവും കൂടി കാണണേയെന്ന് ഇതിനിടെ അഥീനയും ജുവലും വിളിച്ചുപറഞ്ഞു. അതേസമയം, നമ്മുടെ മദാമ്മ അൻജ കുട്ടികളെ വിടുന്ന മട്ടില്ല. തൊട്ടും തലോടിയും പ്രാക്ടീസ് തീരുംവരെ ഒപ്പം നിന്നു. നൃത്തമത്സരം കാണാനെത്തുമെന്ന് ഉറപ്പും നൽകിയാണ് പിരിഞ്ഞത്.
കലോത്സവ മത്സരാർത്ഥികൾ ഇന്നലെ മുഴുവൻ പ്രാക്ടീസിന്റെ തിരക്കിലായിരുന്നു. മറ്റുജില്ലക്കാർ പലരും രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കുമൊപ്പമെത്തി താമസസ്ഥലങ്ങളിൽ അവസാനവട്ട പ്രാക്ട്രീസ് നടത്തി. ശാസ്ത്രീയ നൃത്തക്കാരിൽ ചിലർ നഗരങ്ങളിലെ ക്ഷേത്രങ്ങളിൽ നൃത്തമാടി അനുഗ്രഹം തേടി. നാടകം, ഗോത്രകലകൾ തുടങ്ങിയവയുടെ പരിശീലനം സ്കൂളുകളിലും നടന്നു.
എട്ടു വർഷത്തിനുശേഷമാണ് തിരുവനന്തപുരം വീണ്ടും 'കലസ്ഥാനം" ആകുന്നത്. എം.ടി സ്മരണ തുടിക്കുന്ന നിള വേദിയിൽ (സെൻട്രൽ സ്റ്റേഡിയം) മുഖ്യമന്ത്രി പിണറായി വിജയൻ 63-ാമത് കലോത്സവം ഇന്നു രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. പിന്നെ അഞ്ചു ദിവസത്തെ മഹോത്സവത്തിമിർപ്പ്.