മണ്ണാർക്കാടിന്റെ ജനനായകൻ ഇനി കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രി
പാലക്കാട്: സൂക്ഷ്മതയോടെയും സൗമ്യമായും കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ജനപ്രതിനിധി വിദ്യാഭ്യാസമന്ത്രി പദവിയിൽ വേണമെന്നുള്ള ലീഗ് നേതൃത്വത്തിന്റെ നിലപാടാണ് മണ്ണാർക്കാട് എം.എൽ.എ അഡ്വ. എൻ.ഷംസുദ്ദീന് അവസരം ഒരുക്കിയതെന്ന് സൂചന.
കാര്യങ്ങൾ കൃത്യമായി പഠിച്ച് അവതരിപ്പിക്കുന്ന ഷംസുദ്ദീൻ നിയമസഭയിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള കെ.കെ.നായർ സ്മാരക ശ്രേഷ്ഠ നിയമസഭാ സാമാജിക പുരസ്കാരം നേടിയിട്ടുണ്ട്.
ഭരണപക്ഷത്തും പ്രതിപക്ഷത്തുമായി 15 വർഷം മണ്ണാർക്കാടിനെ നയിച്ച ഷംസുദ്ദീൻ, നാലാംജയത്തിലാണ് മന്ത്രി ആയത്. വിദ്യാഭ്യാസ വകുപ്പാണ് ലഭിക്കുകയെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. മണ്ണാർക്കാട് മണ്ഡലം എൽ.ഡി.എഫിൽ നിന്ന് തിരിച്ചുപിടിക്കാനാണ് മലപ്പുറം സ്വദേശിയായ ഷംസുദ്ദീനെ 2011ൽ യു.ഡി.എഫ് മത്സരത്തിനിറക്കിയത്. അന്ന് ജയിച്ച ഷംസുദ്ദീന് പിന്നീടിതു വരെ മണ്ണാർക്കാട്ടെ വോട്ടർമാർ കൈവിട്ടിട്ടില്ല. മലപ്പുറം പറവണ്ണയിൽ എൻ.മുഹമ്മദ് കുട്ടിയുടെയും വി.വി.മറിയക്കുട്ടിയുടെയും മകനായി ജനിച്ച ഷംസുദ്ദീൻ പറവണ്ണ ഗവ. ഹൈസ്കൂൾ, തിരൂർ തുഞ്ചൻ കോളേജ്, തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ്, കോഴിക്കോട് ഗവ. ലാ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി.
എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി, നാലു തവണ കാലിക്കട്ട് സർവ്വകലാശാല യു.യു.സി, 1991ൽ സർവ്വകലാശാല സെനറ്റിലെ വിദ്യാർത്ഥി പ്രതിനിധി, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി തുടങ്ങി ഒട്ടേറെ പദവികൾ വഹിച്ചു. മലപ്പുറം ജില്ല പഞ്ചായത്തംഗവുമായിരുന്നു. ഭാര്യ: കെ.പി.റാഫിത. മകൾ: ഡോ. എൻ.ഷഹർസാദ്. മരുമകൻ: ഡോ.അഷറഫ് വാസിൽ. കൊച്ചുമകൻ: ആദം ഐബക്.