പ്രതിപക്ഷ നേതൃസ്ഥാനം: പിണറായി ഒഴിയണമെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ്

Tuesday 19 May 2026 2:50 AM IST

ആലപ്പുഴ: പ്രതിപക്ഷ നേതൃസ്ഥാനം പിണറായി വിജയൻ ഒഴിയണമെന്ന് സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിൽ ആവശ്യമുയർന്നു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെയും രൂക്ഷവിമർശനമുയർന്നു. തിരഞ്ഞെടുപ്പ് നേരിടാൻ പറ്റിയ സംഘടനാസംവിധാനം ജില്ലയിൽ ഉണ്ടായില്ല. ജി.സുധാകരൻ ഉയർത്തിയ വെല്ലുവിളിയെ പ്രതിരോധിക്കാനായില്ല.

പിണറായിക്കെതിരെ ജനവികാരം ശക്തമായിരുന്നുവെന്നത് മറച്ചുവച്ചിട്ട് കാര്യമില്ല. സംസ്ഥാന സെക്രട്ടറി ബ്രാഞ്ച് സെക്രട്ടറിയുടെ നിലവാരം പോലുമില്ലാതെയാണ് സംസാരിക്കുന്നത്. ഇത്തരം രീതി തുടർന്നാൽ ഇനിയൊരിക്കലും കേരളത്തിൽ അധികാരത്തിൽ വരില്ല. ജി.സുധാകരനെ നേരത്തേ പുറത്താക്കണമായിരുന്നു.

എം.വി.ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റായിപ്പോയി. സംസ്ഥാന കമ്മിറ്റി പുനസംഘടിപ്പിക്കണം. അമ്പലപ്പുഴയിൽ ന്യൂനപക്ഷ ഏകീകരണം ഉണ്ടായതാണ് പരാജയകാരണം. ജില്ലസെക്രട്ടറി ആർ.നാസറിനെതിരെയും രൂക്ഷ വിമർശനമുയർന്നു. തിരഞ്ഞെടുപ്പിന് ശേഷം നാസർ നടത്തിയ പരാമർശങ്ങൾ അനുചിതമാണ്. യു.പ്രതിഭയെപ്പറ്റി പറഞ്ഞത് പാർട്ടിയെ സംശയനിഴലിലാക്കുന്ന പരാമർശമാണെന്നും വിമർശിച്ചു.

കനത്ത പരാജയം

ഒഴിവാക്കാമായിരുന്നു

ജി. സുധാകരനെ പിണക്കാതെ അമ്പലപ്പുഴയിൽ സ്ഥാനാർത്ഥിയാക്കണമായിരുന്നെന്നും അഭിപ്രായമുയർന്നു. സുധാകരനെ സ്ഥാനാർത്ഥിയാക്കിയിരുന്നെങ്കിൽ ജില്ലയിലെ കനത്ത പരാജയം ഒഴിവാക്കാമായിരുന്നു. അമ്പലപ്പുഴയിൽ സുധാകരനും കായംകുളത്ത് സി.എസ്.സുജാതയും ആലപ്പുഴയിൽ ആർ.നാസറും അരൂരിൽ തോമസ് ഐസക്കും മത്സരിക്കണമായിരുന്നു. സുധാകരന്റെ തണലിൽ വഴിവിട്ട് വളർന്ന നേതാക്കൾതന്നെ അദ്ദേഹം പാർട്ടി വിട്ട് പോകുന്നതിനും കാരണക്കാരായി. രണ്ടുവർഷം മുമ്പേ സുധാകരൻ പാർട്ടിയെ ആക്രമിച്ചു തുടങ്ങിയിരുന്നെങ്കിലും വേണ്ട സമയത്ത് നേതൃത്വം മറുപടി നൽകിയില്ലെന്നും ആരോപണമുണ്ടായി.