ഇറക്കുമതി ചുങ്കം വർദ്ധിച്ചു: വേരുറപ്പിച്ച് സ്വർണക്കടത്ത്
കൊച്ചി: ഇറക്കുമതിച്ചുങ്കവും സ്വർണവിലയും വർദ്ധിച്ചതോടെ അന്താരാഷ്ട്ര കള്ളക്കടത്ത് പിടിമുറുക്കുന്നു. ഒരുകിലോ സ്വർണം കടത്തി വിറ്റാൽ 20 ലക്ഷം രൂപയാണ് ലാഭം. ജി.എസ്.ടിയിലെ ലാഭം കൂടിയാകുമ്പോൾ ഇത് 24 ലക്ഷമാകും. ഗൾഫിൽ നിന്നാണ് കേരളത്തിലേക്ക് സ്വർണം കടത്തുന്നത്. ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ ആറിൽ നിന്ന് 15 ശതമാനമാക്കിയതോടെ ഇന്നലെ രാവിലെ പവൻ വില 1,23,120 രൂപയിലെത്തി.
2024ൽ ഇറക്കുമതിച്ചുങ്കം ആറ് ശതമാനമായി കുറച്ചപ്പോൾ സ്വർണക്കടത്ത് സംഘങ്ങൾ നിർജീവമായിരുന്നു. അന്ന് ഒരുകിലോ കടത്തിയാൽ മൂന്നുലക്ഷം രൂപ മാത്രമായിരുന്നു ലാഭം.
സ്വർണക്കടത്ത് വീണ്ടും സജീവമാകാനുള്ള സാദ്ധ്യതയിൽ കസ്റ്റംസ്, ഡയറക്‌ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) തുടങ്ങിയ ഏജൻസികൾ നിരീക്ഷണവും പരിശോധനയും ശക്തമാക്കുമെന്ന് അധികൃതർ പറഞ്ഞു.
2022ൽ പിടിച്ചത് 678 കോടിയുടെ സ്വർണം
നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴിയാണ് കള്ളക്കടത്ത്. 2021 ജനുവരിക്കും 2025 ഒക്‌ടോബറിനുമിടയിൽ 1,277 കോടിയുടെ സ്വർണക്കടത്താണ് കസ്റ്റംസും സെൻട്രൽ എക്‌സൈസും പിടിച്ചത്. കസ്റ്റംസ് മാനദണ്ഡത്തിലൂടെ കണക്കാക്കിയ വിലയാണിത്. വിപണിവില ഇരട്ടി വരും. 2,339 കേസുകളെടുത്തു. ഇറക്കുമതിച്ചുങ്കം 18.45 ശതമായി വർദ്ധിപ്പിച്ച 2022ൽ 678 കോടിയുടെ സ്വർണക്കടത്താണ് പിടിച്ചത്. ചുങ്കം ആറു ശതമാനമാക്കിയ 2024ൽ ഇത് 148 കോടിയായി കുറഞ്ഞു.
കടത്തുന്ന സ്വർണം സമാന്തര വിപണിയിലെത്തുമ്പോൾ മൂന്ന് ശതമാനം ജി.എസ്.ടി ലഭിക്കാതെ സർക്കാരിനും വൻനഷ്‌ടമുണ്ടാകും.
അഡ്വ. അബ്ദുൾ നാസർ
ജനറൽ സെക്രട്ടറി
കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ