കിലോയ്ക്ക് വില 300 കടന്നേക്കും; റെക്കോഡ് വിലയിലേക്ക് റബര്‍, കര്‍ഷകര്‍ക്ക് നല്ലകാലം

Monday 11 May 2026 12:35 AM IST

കിലോയ്ക്ക് 300 രൂപ കടന്നേക്കും

കോട്ടയം: കിലോയ്ക്ക് 300 രൂപയെന്ന റെക്കാഡിലേക്ക് റബര്‍ വില കുതിക്കുന്നു. ആര്‍.എസ്.എസ് ഫോര്‍ റബര്‍ ബോര്‍ഡ് വില 257രൂപയില്‍ എത്തിയെങ്കിലും ഷീറ്റിന് ക്ഷാമമായതോടെ ചില കമ്പനികള്‍ 262-265 രൂപ വരെ നല്‍കി റബര്‍ വാങ്ങി. ട്രെന്‍ഡ് തുടര്‍ന്നാല്‍ വില 300 രൂപ കടക്കുമെന്ന് വ്യാപാരികള്‍ പറയുന്നു.

അന്താരാഷ്ട്ര വില വര്‍ദ്ധിച്ചതും കടുത്ത വേനലില്‍ ടാപ്പിംഗ് നിലച്ചതിനാല്‍ ഉത്പാദനം ഇടിഞ്ഞതുമാണ് വില കുതിച്ചുയരാന്‍ കാരണം. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ യുദ്ധത്തില്‍ ചരക്കു നീക്കം തടസപ്പെട്ടതാണ് അന്താരാഷ്ട്ര വില ഉയര്‍ത്തുന്നത്. കനത്ത ചൂടില്‍ തായ്‌ലന്‍ഡ്, മലേഷ്യ എന്നിവിടങ്ങളില്‍ ഉത്പാദനം കുറഞ്ഞതോടെ ബാങ്കോക്ക് വില ആര്‍.എസ്.എസ് ഫോറിന് 287 രൂപ വരെയെത്തി. ഇറക്കുമതി കൈപൊള്ളിക്കുമെന്നതിനാലാണ് ടയര്‍ കമ്പനികള്‍ ആഭ്യന്തര വിപണിയെ ആശ്രയിക്കുന്നത്.

രാജ്യാന്തര വില വര്‍ദ്ധിച്ചതോടെ ഇറക്കുമതി തീരുവ കുറക്കണമെന്ന ആവശ്യവുമായി ടയര്‍ കമ്പനികള്‍ രംഗത്തെത്തി . കേന്ദ്ര സര്‍ക്കാര്‍ ആവശ്യത്തിന് വഴങ്ങിയാല്‍ റബര്‍ വില ഇടിയും. ടാപ്പിംഗ് നിലച്ചതിനാല്‍ ചെറുകിട കര്‍ഷകര്‍ക്ക് ഉയര്‍ന്ന വിലയുടെ പ്രയോജനം ലഭിക്കുന്നില്ല.

ചൈന, ടോക്കിയോ, മാര്‍ക്കറ്റില്‍ അവധി വ്യാപാര വില കിലോയ്ക്ക് 234 രൂപയിലാണ്.

കുരുമുളക് വിലയില്‍ ഇടിവ്

കര്‍ണാടക മുളക് വ്യാപകമായി എത്തിയതോടെ ഹൈറേഞ്ച് കുരുമുളക് വില കിലോയ്ക്ക് മൂന്ന് രൂപ കുറഞ്ഞു. നാടന്‍ കുരുമുളക് കിലോയ്ക്ക് 700 രൂപ കടന്നപ്പോള്‍ കര്‍ണാടക കുരുമുളകിന് 695 രൂപയാണ്. ശ്രീലങ്കയില്‍ നിന്ന് 2500 ടണ്‍ കുരുമുളക് ഇറക്കുമതിക്കായി വിവിധ കമ്പനികള്‍ അനുമതി തേടി. രൂപയുടെ മൂല്യത്തകര്‍ച്ച കാരണം ഇറക്കുമതി വൈകിയേക്കും.

കയറ്റുമതി നിരക്ക്(ടണ്ണിന്)

ഇന്ത്യ -7700 ഡോളര്‍

ഇന്തോനേഷ്യ- 6900 ഡോളര്‍

വിയറ്റ്‌നാം- 6500 ഡോളര്‍

ബ്രസീല്‍ - 6000 ഡോളര്‍