ആദ്യം 20 ചട്ടികളിൽ തുടക്കം, ഇന്ന് വരുമാനം 7000 രൂപ: താമര കൃഷിയിൽ താരമായി ബിന്ദു സരസൻ

Monday 18 May 2026 12:58 PM IST

ഏലൂർ: ചെളിവെള്ളത്തിൽ മാത്രമല്ല, പ്ലാസ്റ്റിക് ചട്ടികളിലൊരുക്കിയ മണ്ണിലും താമരകൾ വിരിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഏലൂർ നോർത്ത് തെറ്റയിൽ വീട്ടിൽ ബിന്ദു സരസൻ. 1240 ചതുരശ്ര അടി വിസ്തീർണമുള്ള ടെറസിലാണ് തൊണ്ണൂറോളം വ്യത്യസ്ത ഇനത്തിലും നിറങ്ങളിലുമുള്ള താമരകൾ വിരിഞ്ഞുനിൽക്കുന്നത്.

പ്ലസ്ടു വിദ്യാഭ്യാസവും കമ്പ്യൂട്ടർ പഠനവും കഴിഞ്ഞ ബിന്ദുവിന് അഞ്ചുവർഷം മുമ്പാണ് താമരക്കൃഷിയിൽ താത്പര്യമുദിച്ചത്. 20 ചട്ടികളിലൊതുങ്ങി നിന്നിരുന്ന കൃഷി വിപുലമാക്കാൻ പ്രേരണയായത് ഏലൂരിലെ മുൻ കൃഷി ഓഫീസർ അഞ്ജു മറിയം നൽകിയ പ്രോത്സാഹനവും നിർദ്ദേശങ്ങളുമാണ്. താമരയുടെ കിഴങ്ങുകൾ കേരളത്തിലെ 14 ജില്ലകൾ കൂടാതെ തമിഴ്നാട്, മൈസൂരു, ഉത്തർപ്രദേശ്, ഝാർഖണ്ഡ്, മഹാരാഷ്ട്ര, വെസ്റ്റ് ബംഗാൾ, അസാം തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും യു.എ.ഇ, സിംഗപ്പൂർ എന്നീ വിദേശ രാജ്യങ്ങളിലേക്കും കൊറിയർ വഴി അയക്കുന്നുണ്ട്. കൃഷിഭവനിൽ നിന്ന് സബ്സിഡി ലഭിക്കുന്നുണ്ട്.

കൽപൊടി, ചാണകപ്പൊടി, എല്ലുപൊടി, മണ്ണ് എന്നിവയാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. പ്രതിമാസം 7000 രൂപയോളം വരുമാനമുണ്ട്. 2024ൽ കർഷകശ്രീ അവാർഡും മന്ത്രി പി. രാജീവിന്റെ 'കൃഷിക്കൊപ്പം' പരിപാടിയിൽ പുരസ്കാരവും ലഭിച്ചിരുന്നു. ഭർത്താവ്: സരസൻ. മക്കൾ: ലക്ഷ്മി, ഗൗരി നന്ദന.