ആലപ്പുഴ: ദേശീയപാത വികസനത്തിന്റെ ഭാഗമായി പുതുതായി ഏറ്റെടുക്കേണ്ട 3.95 ഹെക്ടർ ഭൂമിയുടെ ഉടമകൾ നൽകിയ പരാതിയുമായി ബന്ധപ്പെട്ട് മൊഴിയെടുത്തു. ജില്ലയിൽ എട്ട് പരാതികളാണ് ലഭിച്ചത്. കാർത്തികപ്പള്ളി അഞ്ച്, ചേർത്തല രണ്ട്, അമ്പലപ്പുഴ ഒന്ന് എന്നിങ്ങനെയാണ് പരാതികളുടെ എണ്ണം.
ഡെപ്യൂട്ടി കളക്ടർക്ക് വേണ്ടി അതത് താഹസീൽദാർമാരാണ് താലൂക്ക് ഓഫീസുകളിൽ ഇന്നലെ ഭൂഉടമകളിൽ നിന്ന് മൊഴിയെടുത്തത്. നിലവിലുള്ള വസ്തുവിലയേക്കാൾ കൂടുതൽ ലഭിക്കണമെന്നാണ് ഭൂഉടമകളുടെ ആവശ്യം. ജില്ലയിൽ ഇതുവരെ 3034 കോടിയാണ് വിതരണം ചെയ്തത്. 146 കോടി വിതരണം ചെയ്യാനുണ്ട്. ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങളുടെ പുനർമൂല്യനിർണയത്തിൽ കണ്ടെത്തിയ അധിക തുകയുടെ ചെക്കാണ് ഇപ്പോൾ നൽകുന്നത്. ഇതിൽ ദേവസ്വം ബോർഡിന്റെ നഷ്ടപരിഹാരവും സർക്കർ വക ഭൂമിയുടെ വിലയായ 20 കോടിയോളവും വരും. ബോർഡിന്റെ നഷ്ടപരിഹാര തുക 10ന് ശേഷമായിരിക്കും കൈമാറുക. ശേഷിച്ച തുകയാണ് ഭൂഉടമകൾക്ക് നൽകാനുള്ളത്.
പത്തു ലക്ഷത്തിൽ കൂടുതലുള്ള ബില്ലുകൾക്ക് നിബന്ധന വന്നതിനാൽ എൻ.എച്ച് വിഭാഗം പ്രത്യേക ഉത്തരവ് വാങ്ങിയാൽ മാത്രമേ മാറാനാകൂ. ഇതിന് പുറമേ ആർബിട്രേഷനിൽ നൽകിയ 5000ൽ അധികം അപേക്ഷകളിൽ 500ൽ താഴെ എണ്ണത്തിൽ മാത്രമാണ് പ്രഥമിക വാദം നടന്നിട്ടുള്ളത്. ആർബിട്രേഷൻ തീർപ്പാകാത്തതിനാൽ കോടതിയെ സമീപിക്കാനാകാതെ ഭൂ ഉടമകൾ വലയുകയാണ്.
# പരാതിയുമായി കരാറുകാർ
റോഡ് വികസനത്തിനായി ഏറ്റെടുത്ത ചിലയിടങ്ങളിൽ 45 മീറ്റർ ഇല്ലാത്തത് ചൂണ്ടിക്കാട്ടിയും വളവ് ഭാഗങ്ങളിൽ വീണ്ടും സ്ഥലം ഏറ്റെടുത്ത് നൽകണമെന്ന് ആവശ്യപ്പെട്ടും കരാർ കമ്പനികൾ കഴിഞ്ഞ ദിവസം ദേശീയപാത അതോറിട്ടി ഒഫ് ഇന്ത്യയ്ക്ക് (എൻ.എച്ച്.ഐ) കത്തു നൽകി. എൻ.എച്ച്.ഐ വിഭാഗത്തിലെ ഉദ്യോഗസ്ഥർ കരാർ കമ്പനി ആവശ്യപ്പെട്ട പ്രദേശങ്ങൾ സന്ദർശിച്ച ശേഷമായിരിക്കും വീണ്ടും സ്ഥലം ഏറ്റെടുക്കാൻ ആവശ്യമായ ത്രീഡി നോട്ടിഫിക്കേഷൻ നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |