SignIn
Kerala Kaumudi Online
Thursday, 19 February 2026 12.46 AM IST

കേന്ദ്ര ബഡ്ജറ്റ്; ആലപ്പുഴയ്ക്ക് നിരാശ

Increase Font Size Decrease Font Size Print Page
bud

ആലപ്പുഴ: എയിംസ്, റെയിൽവേ വികസനം, കുട്ടനാട് പാക്കേജ് തുടങ്ങി ആലപ്പുഴക്കാരുടെ സ്വപ്നങ്ങളുടെ ചീട്ടുകൊട്ടാരം വീണുടഞ്ഞു. ജില്ല ദീർഘകാലമായി ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങളൊന്നും കേന്ദ്ര ബഡ്ജറ്റിൽ പരിഗണിക്കപ്പെട്ടില്ല. വികസന കുതിപ്പിനായി കാത്തിരുന്ന തീരദേശ ജില്ലയെ പാടെ മറന്നു. ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യം ജില്ലയിൽ ശക്തമായ ജനകീയ ചർച്ചയായിരുന്നു. ഇതിന് തുടക്കമിട്ടതാകട്ടെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും. എന്നാൽ,​ പ്രഖ്യാപനങ്ങളുടെ പട്ടികയിൽ ആലപ്പുഴ ഇടംപിടിച്ചില്ല. പക്ഷിപ്പനി ബാധ പതിവാകുന്ന സാഹചര്യത്തിൽ, ജില്ലയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ലാബ് ദേശീയ നിലവാരത്തിലേക്ക് ഉയർത്തുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി.

യു.എൻ പൈതൃക പട്ടികയിലുള്ള കുട്ടനാടിന്റെ സംരക്ഷണത്തിനായി പ്രത്യേക പാക്കേജ് അനുവദിക്കാത്തത് കർഷകർക്കിടയിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. നെൽകർഷകരുടെ സംരക്ഷണത്തിനോ, പ്രളയ പ്രതിരോധത്തിനോ അനുകൂലമായ പരാമർശങ്ങളില്ല.

ശബരി തീർഥാടകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചെങ്ങന്നൂർ-പമ്പ അതിവേഗ റെയിൽ പാതയെ ഇത്തവണയും തഴഞ്ഞു.ചെങ്ങന്നൂർ സ്റ്റേഷൻഅന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള വികസന പദ്ധതികൾ ഇടംപിടിച്ചില്ല. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെട്ട ഹരിപ്പാട് റെയിൽവേ സ്റ്റേഷന്റെ വികസനം ഇതോടെ അടഞ്ഞ അദ്ധ്യായമായി. കൂടുതൽ ട്രെയിൻ സർവീസുകൾ വേണമെന്ന ആവശ്യവും കേന്ദ്രം ചെവിക്കൊണ്ടില്ല. ജില്ലയുടെ വ്യവസായ സ്വപ്നങ്ങൾക്ക് ഏറ്റ തിരിച്ചടിയാണ് ഓട്ടോകാസ്റ്റിനോടുള്ള അവഗണന. പത്തുവർഷമായി അടഞ്ഞുകിടക്കുന്ന കായംകുളം താപവൈദ്യുതി നിലയം പുനരാരംഭിക്കാൻ എൽ.എൻ.ജി പദ്ധതി ഉൾപ്പെടുത്തിയില്ല. ചേർത്തല പള്ളിപ്പുറത്തെ മെഗാ സീഫുഡ് പാർക്കിനോ, തോട്ടപ്പള്ളി മത്സ്യബന്ധന തുറമുഖത്തിനോ പ്രത്യേക സഹായം ലഭിച്ചില്ല. പെരുമ്പളം അടക്കമുള്ള ദ്വീപുകളുടെ ടൂറിസം സാധ്യതകളെയും സ്പർശിച്ചില്ല. കയർ മേഖലയുടെ പ്രതിസന്ധി പരിഹരിക്കാനുള്ള പ്രഖ്യാപനങ്ങളും ഉണ്ടായില്ല.

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY